അന്‍വറിന് ഒത്താശ ചെയ്ത പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നടപടിയുണ്ടാകും

മലപ്പുറം: പി.വി.അന്‍വര്‍ എംഎല്‍എയുടെ നിയമലംഘനവുമായി ബന്ധപ്പെട്ട് കൂടുതല്‍ നടപടി. അന്‍വറിന് ഒത്താശ ചെയ്ത പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നടപടിയുണ്ടാകും. ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറിക്കെതിരെയാണ് നടപടിയെടുക്കുക. ഇതുസംബന്ധിച്ച് പഞ്ചായത്ത് ഡയറക്ടര്‍ക്ക് മലപ്പുറം കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കി. തടയണ നിര്‍മ്മാണം തടയുന്നതില്‍ വീഴ്ച വരുത്തിയെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടിയെടുക്കുന്നത്.നടപടിയുമായി ബന്ധപ്പെട്ട് പിവി അന്‍വര്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് പറഞ്ഞിരുന്നു. പെരിന്തല്‍മണ്ണ ആര്‍ഡിഒ തന്റെ വാദം കേട്ടില്ലെന്നും അദ്ദേഹം പരാതി ഉന്നയിച്ചിരുന്നു. ഹിയറിങിന് വിളിക്കാതെ കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കി. തടയണ നിര്‍മ്മാണം അശാസ്ത്രീയമാണെന്നാണ് കലക്ടറുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. വനത്തെയും വന്യജീവികളെയും നിര്‍മ്മാണം ബാധിക്കും. ഡാം സുരക്ഷ, മൈനിങ്, ജല സംരക്ഷണ നിയമം ഇതൊന്നും പാലിച്ചില്ല. പ്രകൃതി ദത്ത നീര്‍ച്ചോലകളുടെ ഗതിമാറ്റിയെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നുണ്ട്.

അതേസമയം തടയണ പൊളിച്ചു നീക്കാനുള്ള ഉത്തരവ് അന്‍വറിന്റെ ഭാര്യാ പിതാവ് കൈപ്പറ്റി. വെറ്റിലപ്പാറ വില്ലേജ് ഓഫീസിലെത്തിയാണ് ഉത്തരവ് കൈപ്പറ്റിയത്. ഉത്തരവ് ലഭിച്ച് 14 ദിവസത്തിനകം തടയണ പൊളിച്ചുനീക്കണമെന്നാണ് നിര്‍ദേശം.

എംഎല്‍എയുടെ തടയണ രണ്ടാഴചയ്ക്കകം തടയണ പൊളിക്കണമെന്നാണ് ദുരന്ത നിവാരണ സമിതി അറിയിച്ചിരുന്നത്. സ്ഥലമുടമ പൊളിച്ചുമാറ്റിയില്ലെങ്കില്‍ ജില്ലാ ഭരണകൂടം തടയണ പൊളിച്ചുമാറ്റുമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. ചെറുകിട ജലസേചന വിഭാഗത്തിനാണ് തടയണ പൊളിക്കാനുള്ള ചുമതല നല്‍കിയിരിക്കുന്നത്.കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു തീരുമാനം. വെറ്റിലപ്പാറ വില്ലേജ് ഓഫീസിലേക്ക് ഇതു സംബന്ധിച്ച ഉത്തരവ് അയച്ചിരുന്നു. ചീങ്കണ്ണിപ്പാലിയിലാണ് നിയമം ലംഘിച്ച് എംഎല്‍എ തടയണ നിര്‍മ്മിച്ചത്. എംഎല്‍എയുടെ ഭാര്യാപിതാവിന്റെ സ്ഥലത്താണ് തടയണ നിര്‍മ്മിച്ചത്.