എന്‍.ഡി.എ വിടും;ഇടതു-വലതു മുന്നണികളോട് അയിത്തമില്ല

കോഴിക്കോട്: ബി.ജെ.പിക്ക് ശക്തമായ മുന്നറിയിപ്പുമായി ബി.ഡി.ജെ.എസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. വാഗ്ദാനം ചെയ്ത പദവികള്‍ ബി.ജെ.പി നേതൃത്വം നല്‍കിയില്ലെന്നും എന്‍.ഡി.എ വിടുമെന്നും ഇടതു-വലതു മുന്നണികളോട് അയിത്തമില്ലെന്നും തുഷാര്‍ പറഞ്ഞു.

എന്‍.ഡി.എയില്‍ ചേക്കേറിയ ബി.ഡി.ജെ.എസിന് അവഗണന മാത്രമാണ് കിട്ടിയത്. ബോര്‍ഡ് കോര്‍പ്പറേഷനുകളില്‍ വാഗ്ദ്ദാനം ചെയ്ത പദവികളൊന്നും ലഭിച്ചില്ല. ഇനിയും കടിച്ചു തൂങ്ങേണ്ടതില്ലെന്നാണ് ഭൂരിപക്ഷാഭിപ്രായം. മുന്നണിമാറ്റമെന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമാകുമ്പോള്‍ മുഖം തിരിക്കാനാവില്ല- തുഷാര്‍ പറഞ്ഞു.

വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ ഇടഞ്ഞുനിന്ന ബി.ഡി.ജെ.എസിനെ ബി.ജെ.പി കേന്ദ്ര നേതൃത്വം ഇടപെട്ടാണ് അനുനയിപ്പിച്ചത്. 15 ദിവസത്തിനുള്ളില്‍ വാഗദാനങ്ങള്‍ പാലിക്കുമെന്ന ഉറപ്പ് തെരഞ്ഞെടുപ്പു കഴിഞ്ഞതോടെ ജലരേഖയായി.

കെ.എം മാണിയെയും വീരേന്ദ്രകുമാറിനേയുമൊക്കെ ഇടതുമുന്നണിക്കൊപ്പം കൂട്ടാന്‍ സി.പി.എം മുന്‍കൈയെടുക്കുമ്പോള്‍ ആ വാതിലിലൂടെ അകത്തുകടക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് തുഷാര്‍ വെള്ളാപ്പള്ളിയുടെ നീക്കം.