ദിലീപ് അങ്കമാലി കോടതിയിലെത്തി കേസ് രേഖകള്‍ പരിശോധിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് അങ്കമാലി കോടതിയിലെത്തി കേസ് രേഖകള്‍ പരിശോധിച്ചു.മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിലായിരുന്നു പരിശോധന. കേസ് രേഖകള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നേരത്തെ അപേക്ഷ നല്‍കിയിരുന്നു. നടിയുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ കാണിക്കണമെന്ന ദിലീപിന്റെ ആവശ്യം കോടതി അംഗീകരിച്ചു. അതേസമയം മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് നല്‍കണമെന്ന ആവശ്യം കോടതി തള്ളി.

ദിലീപിനെ എട്ടാം പ്രതിയാക്കിയാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കേസില്‍ ആകെ 11 പ്രതികളാണുള്ളത്. എല്ലാ പ്രതികളോടും ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ദിലീപിനെ കൂടാതെ സുനിക്കും അപ്പു മേസ്തിരിക്കും കോടതി സമന്‍സ് അയച്ചിട്ടുണ്ട്.

കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ ഈ മാസം 19ന് ദിലീപ് നേരിട്ട് ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് ദിലീപിനോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.