ലഹരിക്കൂണിന്റെ ലഹരിയിലമരുന്ന കൊച്ചി

കൊച്ചി:മാജിക്ക് മഷ്റൂം എന്ന പേരിലറിയപ്പെടുന്ന ലഹരിക്കൂണിന്റെ വിൽപ്പന കൊച്ചിയിലും മൂന്നാറിലും കൊടൈക്കനാലിലും വ്യാപകമാകുന്നുവെന്ന് റിപ്പോർട്ട്.
മൂന്നാറിലെ എല്ലപ്പെട്ടി, ടോപ് സ്റ്റേഷൻ, മേഖലകളിലാണ് മാജിക്ക് മഷ്റൂം വിൽപ്പന പൊടിപൊടിക്കുന്നത്.ഈ പ്രദേശങ്ങളിലെ ചില റിസോർട്ടുകളും ഹോം സ്റ്റേകളും ഇവ ആവശ്യക്കാർക്ക് എത്തിച്ചുനൽകുന്നുണ്ടെന്നും ആരോപണമുണ്ട്.യുവാക്കൾക്കിടയിൽ മാജിക്ക് മഷ്റൂം ഉപയോഗം വർദ്ധിക്കുുന്നതായാണ് വിവരം.മാജിക്ക് മഷ്റൂം ഉപയോഗിക്കാനും വാങ്ങാനും മാത്രമായി മൂന്നാറിലേക്കും കൊടൈക്കനാലിലേക്കും നിരവധി പേരാണ് വരുന്നത്.മൂന്നാറിൽ നിന്നാണ് പ്രധാനമായും കൊച്ചിയിലേക്ക് മഷ്‌റൂം എത്തുന്നത്.
കൊച്ചിയിലെ കോളേജുകൾ കേന്ദ്രീകരിച്ച് മഷ്‌റൂം വ്യാപകമായി വില്പന നടക്കുന്നുണ്ട് എന്നാണ് പോലീസിന്റെ രഹസ്യാന്വേക്ഷണ വിഭാഗം മനസിലാക്കുന്നത്.തണുപ്പേറിയ ഉയർന്ന മലനിരകളിൽ, മഴക്കാലത്ത് കാട്ടുപോത്തിന്റെ ചാണകത്തിലാണ് മാജിക്ക് മഷ്റൂം എന്നറിയപ്പെടുന്ന ലഹരിക്കൂൺ മുളയ്ക്കുന്നത്.കൂണിന്റെ രുചി കയ്പായതിനാൽ ഇതോടൊപ്പം കഴിക്കാനായി തേൻ, ചോക്ലേറ്റ്, മിഠായി,ഐസ്ക്രീം തുടങ്ങിയവ വിൽപ്പനക്കാർ തന്നെ നൽകും.

മിഠായിയോടൊപ്പം കഴിക്കുന്നതിന് പുറമേ ഓംലെറ്റിൽ ചേർത്തും, പഞ്ചസാര ലായനിയിൽ ചേർത്ത് രസഗുള പോലെയും മാജിക്ക് മഷ്റൂം അകത്താക്കുന്നവരുമുണ്ട്.കഞ്ചാവിനെക്കാൾ ലഹരി നൽകുന്ന മാജിക്ക് മഷ്റൂം കഴിച്ച് അര മണിക്കൂറിനകം തലയ്ക്ക് പിടിക്കുമെന്നാണ് പറയുന്നത്.ഒരു തവണ കഴിച്ചാൽ ഏകദേശം അഞ്ചു മണിക്കൂറിലേറെ ലഹരി നീണ്ടുനിൽക്കുമെന്നതും മാജിക്ക് മഷ്റൂമിനെ ലഹരി ഉപയോഗിക്കുന്നവർക്കിടയിൽ പ്രിയങ്കരമാക്കുന്നു.

ചെറിയ കൂണുകൾ പായ്ക്കറ്റുകളിലാക്കിയാണ് കൊച്ചിയിലെ വിൽപ്പന.
200 മുതൽ 2000 രൂപ വരെയാണ് ലഹരിക്കൂണിന് വിൽപ്പനക്കാർ ഈടാക്കുന്നത്.കഞ്ചാവിന് പുറമേ ലഹരിക്കൂൺ വിൽപ്പനയും ഉപയോഗവും കൊച്ചിയിൽ സജീവമായതോടെ പോലീസും എക്സൈസും പരിശോധനയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.ഇതിന്റെ പാർശ്വഫലങ്ങൾ എന്തൊക്കെ.ഇത് ശരീരത്തെ ഏതെല്ലാം രീതിയിൽ ദോക്ഷകരമായി ബാധിക്കുന്നു എന്നെല്ലാം ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു.

ഇത് ഉപയോഗിച്ചതിന് ശേക്ഷം ശരീരത്തിൽ മുറിവുണ്ടായാൽ രക്തം കട്ടപിടിക്കാതിരിക്കുകയും തന്മൂലം രക്തസ്രാവമുണ്ടാകുകയും ചെയ്യും എന്നാണ് പോലീസിന്റെ പ്രാഥമിക അന്വേക്ഷണത്തിൽ നിന്നും മനസിലായത്.