അഹമ്മദാബാദ്: ഗുജറാത്തില്‍ മുഖ്യമന്ത്രി വിജയ് രൂപാണി പടിഞ്ഞാറന്‍ രാജ്‌കോട്ട് മണ്ഡലത്തില്‍ വിജയിച്ചു. ആദ്യ ഘട്ടങ്ങളില്‍ രൂപാണി പിന്നില്‍ പോയെങ്കിലും പിന്നീട് ആധികാരിക വിജയമാണ് അദ്ദേഹം നേടിയത്. ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിൻ പട്ടേലും വിജയിച്ചു. മെഹ്‌സാനയില്‍ നിന്നുമാണ് നിതിൻ പട്ടേൽ വിജയിച്ചത്. ഗുജറാത്തിൽ ബിജെപി അധികാരത്തിൽ വരുമെന്നും പട്ടേൽ പറഞ്ഞു.
രാജ്‌കോട്ട് ഈസ്റ്റില്‍ കഴിഞ്ഞതവണ വന്‍ മാര്‍ജിനില്‍ ജയിച്ച രാജ്ഗുരു ഇന്ദ്രാണില്‍ ഇക്കുറി മുഖ്യമന്ത്രിക്കെതിരെ പൊരുതാന്‍ വെസ്റ്റ് മണ്ഡലം ചോദിച്ചുവാങ്ങുകയായിരുന്നു. ഇന്ദ്രാണിലിന് 1258ഉം രൂപാണിന് 491മായിരുന്നു ആദ്യഘട്ടത്തിലെ വോട്ട്. എന്നാല്‍ പിന്നീടു ഫലം മാറിമറിഞ്ഞു. പത്തു മണിയോടെ വ്യക്തമായ ഭൂരിപക്ഷത്തോടെ രൂപാണി മുന്നിലേക്കു കയറി. അതു പിന്നെ വോട്ടെണ്ണല്‍ തീരും വരെ തുടര്‍ന്നു. ഒടുവില്‍ വന്‍ ഭൂരിപക്ഷത്തോടെ, സംസ്ഥാനത്തെ ഏറ്റവും സമ്പന്നനായ സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തി ഗുജറാത്ത് മുഖ്യന്‍ വീണ്ടും വിജയിച്ചു. 46,159 വോട്ടുകള്‍ രൂപാണി നേടിയപ്പോള്‍ ഇന്ദ്രാണിലിന് നേടാനായത് 25,359 വോട്ടുകള്‍ മാത്രമാണ്. 20,800 വോട്ടിന്റെ ഭൂരിപക്ഷം.
നവംബര്‍ അവസാനവാരം വിജയ് രൂപാണിയുടേതെന്ന പേരില്‍ ഒരു ഫോണ്‍ സംഭാഷണം വൈറലായിരുന്നു. ഒരു സ്വതന്ത്രസ്ഥാനാര്‍ഥിയോടു മത്സരത്തില്‍നിന്നു പിന്മാറാന്‍ ആവശ്യപ്പെടുന്ന ഓഡിയോ ആയിരുന്നു അത്. ഗുജറാത്തില്‍ ബിജെപിയുടെ മാത്രമല്ല, തന്റെ നിലയും പരുങ്ങലിലാണ് എന്ന് രൂപാണി ഫോണിലൂടെ പറയുന്നതു വലിയ വിവാദത്തിന് വഴിവെച്ചു. രൂപാണിക്കു സുരക്ഷിത മണ്ഡലം കൂടി അനുവദിക്കണമെന്ന ആവശ്യം കേന്ദ്രനേതൃത്വം തള്ളിയതും തിരിച്ചടിയായി. രണ്ടാഴ്ചയ്ക്കപ്പുറം ഇന്നു വോട്ടെണ്ണിയപ്പോള്‍ ആദ്യഘട്ട ട്രെന്‍ഡിങ്ങില്‍ രൂപാണിയുടെ സംശയം ബലപ്പെട്ടു. കാരണം തപാല്‍വോട്ടുകളെണ്ണിക്കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാജ്ഗുരുവിനേക്കാള്‍ പിന്നിലായിരുന്നു രൂപാണി. എന്നാല്‍ പിന്നീട് ഫലം മാറിമറിഞ്ഞ് രൂപാണിക്കൊപ്പമായി.
ആനന്ദിബെന്‍ പട്ടേല്‍ മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞപ്പോള്‍ പട്ടേല്‍ വിഭാഗത്തില്‍ത്തന്നെയുള്ള നിധിന്‍ പട്ടേലിനെയായിരുന്നു ആ സ്ഥാനത്തു പലരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ജനക്കൂട്ടത്തെ ആവേശഭരിതരാക്കുന്ന നേതൃപാടവമില്ല എന്ന വിലയിരുത്തതില്‍ നിധിന്‍ പട്ടേലിന് ആ സ്ഥാനം ലഭിച്ചില്ല. പകരം അമിത് ഷായുടെ വിശ്വസ്തനായ രൂപാണി മുഖ്യമന്ത്രി പദവിയിലേക്കെത്തി. ഗുജറാത്തില്‍ വെറും അഞ്ചു ശതമാനം മാത്രമുള്ള ജൈന ബനിയ വിഭാഗത്തിന്റെ പ്രതിനിധി കൂടിയാണ് രൂപാണി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെയും ഉയര്‍ത്തിക്കാട്ടാതെ പൂര്‍ണമായും ‘മോദി എഫ്ക്ടി’നെയാണു ഗുജറാത്തില്‍ ബിജെപി ആശ്രയിച്ചത്. രൂപാണിയും ഇക്കാര്യത്തില്‍ വിനീതവിധേയനാണ്. ഇക്കാര്യത്തെക്കുറിച്ചു നേരത്തേ ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ: ‘മുഖ്യമന്തിയെയൊക്കെ പാര്‍ട്ടിയുടെ കേന്ദ്രനേതൃത്വം തീരുമാനിക്കും. ഞാന്‍ പാര്‍ട്ടിയുടെ വിശ്വസ്തനായ സേവകന്‍ മാത്രം.’
രാജ്‌കോട്ട് മേയറും പിന്നീടു രാജ്യസഭാംഗവുമായ രൂപാണി 2014ലെ ഉപതെരഞ്ഞെടുപ്പിലൂടെയാണ് നിയമസഭയിലെത്തിയത്. വിവാദങ്ങളൊന്നുമില്ലാത്ത നേതാവ് എന്ന പദവിയാണ് ഈ അറുപത്തിയൊന്നുകാരനു ഗുണകരമായത്.പാര്‍ട്ടിയുടെ മുന്‍ അധ്യക്ഷന്‍ എന്ന നിലയില്‍ മികവു തെളിയിച്ചത് മോദിയുടെ ‘ഗുഡ്ബുക്കിലും’ രൂപാണി സ്ഥാനം പിടിക്കാന്‍ സഹായകമായി.