‘വോട്ടിങ് മെഷീനില്‍ ക്രമക്കേട് നടത്തി വിജയിച്ച ബിജെപിക്ക് അഭിനന്ദനങ്ങള്‍’; ബിജെപിയെ പരിഹസിച്ച് ഹാര്‍ദിക് പട്ടേല്‍

ഗുജറാത്തില്‍ ബിജെപിയുടെ വിജയത്തെ പരിഹസിച്ച് പാട്ടീദാര്‍ നേതാവ് ഹാര്‍ദിക് പട്ടേല്‍. തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് മെഷീനുകളില്‍ ക്രമക്കേട് നടന്നതായി ഹാര്‍ദിക് ആരോപിച്ചു. സൂറത്ത്, അഹമ്മദാബാദ്, രാജ്‌കോട്ട് എന്നിവിടങ്ങളിലെ വോട്ടിംഗ് യന്ത്രങ്ങളില്‍ ക്രമക്കേട് നടന്നുവെന്നാണ് ഹാര്‍ദിക് ആരോപിക്കുന്നത്.വോട്ടിംഗ് മെഷീനില്‍ ക്രമക്കേട് നടത്തി വിജയിച്ച ബിജെപിക്ക് അഭിനന്ദനങ്ങള്‍ അറിയിക്കുന്നുവെന്നും ഹാര്‍ദിക് പറഞ്ഞു. വോട്ടിംഗ് മെഷീനുകളിലെ ക്രമക്കേടിനെതിരെ പ്രതിപക്ഷ കക്ഷികള്‍ ഒരുമിച്ചുനില്‍ക്കണമെന്നും ഹാര്‍ദിക് പറഞ്ഞു.

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ക്കെതിരെ ഗുരുതര ആരോപണവുമായി  ഹാര്‍ദിക് പട്ടേല്‍ നേരത്തെയും രംഗത്ത് വന്നിരുന്നു . യന്ത്രം ചോര്‍ത്താന്‍ ബിജെപി സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാരെ വാടകയ്‌ക്കെടുത്തുവെന്ന് ഹര്‍ദിക് ട്വിറ്ററില്‍ ആരോപിച്ചിരുന്നു.4000 ഇ.വി.എം മെഷീനുകള്‍ ചോര്‍ത്തിയിട്ടുണ്ട്. അതിന് അഹമ്മദാബാദിലെ കമ്പനിയില്‍ നിന്നും 140 സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാരെയാണ് ബി.ജെ.പി വാടകയ്‌ക്കെടുത്തതെന്നും ഹര്‍ദിക് പട്ടേല്‍ ആരോപിച്ചിരുന്നു. ‘വൈസ്‌നഗര്‍, രത്‌നാപുര്‍, വാവ് എന്നിവടങ്ങളിലും പല പട്ടേല്‍ ഭൂരിപക്ഷ പ്രദേശങ്ങളിലും ഇ.വി.എം മെഷീന്‍ ചോര്‍ത്താനുള്ള ശ്രമം നടന്നിട്ടുണ്ട്’ അദ്ദേഹം ആരോപിച്ചിരുന്നു.

എ.ടി.എം മെഷീനുകള്‍ ഹാക്ക് ചെയ്യാന്‍ കഴിയുന്നുണ്ടെങ്കില്‍ വോട്ടിങ് മെഷീന്‍ ചോര്‍ത്തുക എന്നത് അസംഭവ്യമല്ലാത്ത കാര്യമൊന്നുമല്ല. ഈ വിഷയത്തില്‍ ജില്ലാ കലക്ടര്‍ മറുപടി പറയണമെന്നും ഹര്‍ദിക് പട്ടേല്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍, ഹര്‍ദിക് പട്ടേലിന്റെ ആരോപണം അഹമ്മദബാദ് ജില്ലാ കലക്ടര്‍ നിഷേധിച്ചിരുന്നു. ആരോപണത്തിന് ഒരടിസ്ഥാനവുമില്ലെന്നും അതുകൊണ്ടു തന്നെ ഇതിന് മറുപടി നല്‍കേണ്ട ആവശ്യമില്ലെന്നും ജില്ലാ കലക്ടര്‍ അവന്തിക സിങ് അറിയിച്ചു. കൂടുതല്‍ വിശദീകരണം ആവശ്യമാണെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കട്ടെയെന്നും ജില്ലാ കലക്ടര്‍ ചൂണ്ടിക്കാട്ടിയിരുന്നു.