കടലിന്റെ വിസ്തൃതി വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്

വാഷിങ്ടന്‍: കടലിന്റെ വിസ്തൃതി വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്നാണിത്. ഇതിനാല്‍ 153 ദശലക്ഷം മനുഷ്യജീവനുകള്‍ ഭീഷണിയിലാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ദുരന്തം സംഭവിച്ചേക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. എര്‍ത്ത് ഫ്യൂച്ചര്‍ എന്ന ജേണലില്‍ യുഎസ് ഗവേഷകര്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. അന്റാര്‍ട്ടിക്കിലെ മഞ്ഞുരുകുന്നതാണ് കാരണം.

സമുദ്രജലത്തിന്റെ അളവ് ക്രമാതീതമായി വര്‍ധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഹരിതഗൃഹ വാതകങ്ങളുടെ പുറംതള്ളല്‍ തുടര്‍ന്നാല്‍ 2100 ഓടെ സമുദ്രനിരപ്പ് 1.5 മീറ്റര്‍ വര്‍ധിക്കുമെന്നാണ് നേരത്തേ കണക്കാക്കിയിരുന്നത്. എന്നാല്‍, ഏവരെയും ഞെട്ടിച്ച് 2014ല്‍ സമുദ്രനിരപ്പില്‍ 736 സെന്റിമീറ്റര്‍ വര്‍ധനയുണ്ടായെന്ന് ഐപിസിസി (ഇന്റര്‍ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച്) കണ്ടെത്തി. ഇത് ഗുരുതരമായ സ്ഥിതിയാണെന്ന് യുഎസിലെ വിവിധ സര്‍വകലാശാലകളിലെ ഗവേഷകരുള്‍പ്പെട്ട സംഘം വിലയിരുത്തുന്നു.2015ലെ ഒരു പഠനത്തില്‍ ചെറിയതോതില്‍ മഞ്ഞുരുകുന്നതു പോലും ദശാബ്ദങ്ങള്‍ തുടര്‍ന്നാല്‍ മൂന്നു മീറ്റര്‍ വരെ സമുദ്രനിരപ്പ് ഉയരാനിടയാക്കുമെന്ന് കണ്ടെത്തിയിരുന്നു. ഹരിതഗൃഹ വാതകങ്ങളുടെ പുറംതള്ളല്‍ ഗണ്യമായി കുറച്ച് അന്തരീക്ഷത്തിലെ ചൂട് ക്രമീകരിക്കുകയാണ് ദുരന്തം ഒഴിവാക്കാനുള്ള പോംവഴി.

റട്ജര്‍സ്, പ്രിന്‍സ്റ്റന്‍, ഹാര്‍വാഡ് തുടങ്ങിയ സര്‍വകലാശാലകളിലെ ഗവേഷകരാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. സമുദ്രം കരയിലേക്ക് വ്യാപിക്കുമ്പോഴുണ്ടാകുന്ന ഭവിഷ്യത്ത് വിശദമാക്കുന്ന ഭൂപടവും ഇവര്‍ നല്‍കിയിട്ടുണ്ട്.

വരുംവര്‍ഷങ്ങളില്‍ അന്റാര്‍ട്ടിക്കിലെ വലിയ മഞ്ഞുപാളികള്‍ കൂട്ടിയിടിക്കും. അങ്ങനെ സംഭവിച്ചാല്‍ സമുദ്രനിരപ്പ് പ്രതീക്ഷിച്ചതിനേക്കാളും ഉയരും. ഇതോടെ 153 ദശലക്ഷം മനുഷ്യരുടെയും വാസസ്ഥലങ്ങളുടെയും നിലനില്‍പ്പ് അസാധ്യമാകും. യുഎസ് ജനസംഖ്യയുടെ പകുതിയോളം വരുമിത്.