ഓഖി ദുരന്തം; കേന്ദ്രം 325 കോടിയുടെ അടിയന്തര സഹായം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ഓഖി ദുരന്തം നേരിടുന്നതിനായുള്ള അടിയന്തര സഹായമെന്നോണം കേരളത്തിനും, തമിഴ്‌നാടിനും, ലക്ഷദ്വീപിനും കൂടി 325 കോടി രൂപയുടെ അടിയന്തര സഹായം നല്‍കാന്‍ കേന്ദ്രം തീരുമാനിച്ചു. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1400 വീട് നിര്‍മിച്ച് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

കേരളത്തിലും കന്യാകുമാരിയിലുമുള്ള ഓഖി ദുരിത ബാധിതരെ പ്രധാനമന്ത്രി സന്ദര്‍ശിച്ചതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാരിന്റെ സഹായമെത്തിയിരിക്കുന്നത്. ദുരന്തം നേരിടാന്‍ തമിഴ്‌നാടിന് 280 കോടിയും കേരളത്തിന് 76 കോടിയും ആദ്യം അനുവദിച്ചിരുന്നു. ഇതിന് പുറമെയാണ് 325 കോടിയുടെ സഹായം.

മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ടുലക്ഷം വീതവും, ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപയും അനുവദിക്കും. ദേശീയ ദുരിതാശ്വാസ ഫണ്ടില്‍ നിന്നായിരിക്കും ഫണ്ട് അനുവദിക്കുക.

പ്രധാനമന്ത്രി കേരളത്തിലെത്തിയപ്പോള്‍ മൊത്തം 7340 കോടി രൂപയുടെ പാക്കേജ് വേണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. കേരളത്തിന്റെ ആവശ്യം പരിഗണിക്കുമെന്ന് പ്രധാനമന്ത്രിയും അറിയിച്ചിരുന്നു.