നോട്ട് അസാധു: ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കുന്നു, രാജ്യ താൽപര്യത്തിനുവേണ്ടിയാണ് നടപടി: മോദി

ന്യൂഡൽഹി: നോട്ടുകൾ അസാധുവാക്കിയ നടപടിയിൽ ജനത്തിനുണ്ടായ ബുദ്ധിമുട്ട് മനസ്സിലാക്കുന്നുവെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യ താൽപര്യത്തിനുവേണ്ടിയാണ് നടപടി കൈകൊണ്ടത്. തീരുമാനം എടുത്തപ്പോൾതന്നെ ഇതുമൂലം ബുദ്ധിമുട്ടുകൾ ഉണ്ടാകുമെന്നു അറിയാമായിരുന്നു. നോട്ട് അസാധുവാക്കിയ നടപടിയിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. പണമിടപാടുകളിലെ പ്രതിസന്ധികൾ 50 ദിവസത്തിനകം പരിഹരിക്കും. കഴിഞ്ഞ 70 വർഷത്തെ അഴിമതി പരിഹരിക്കുക അത്ര എളുപ്പമല്ല. ഇതിനു സമയമെടുക്കും. നോട്ടു അസാധുവാക്കൽ നടപടി വിജയിക്കുമെന്നു ഉറപ്പുണ്ട്. ജനങ്ങൾ എന്റെ തീരുമാനത്തെ പിന്തുണച്ചുവെന്നറിയാം. ഇതു വിജയകരമാക്കാൻ ജനങ്ങൾ വളരെയധികം സഹായിക്കുന്നുണ്ടെന്നും റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കി ബാത്തിൽ അദ്ദേഹം പറഞ്ഞു.

നോട്ട് അസാധുവാക്കിയതിനെത്തുടർന്ന് ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ബാങ്ക് ജീവനക്കാർ, പോസ്റ്റ് ഓഫിസ് ജീവനക്കാർ ഉൾപ്പെടെയുള്ളവർ വളരെയധികം കഠിനാധ്വാനം ചെയ്തു. വളരെ ആത്മാർത്ഥതയോടെയാണ് അവരെല്ലാം പ്രവർത്തിച്ചത്. അവരോട് ഞാൻ നന്ദി പറയുന്നു. ഇപ്പോഴും ചിലർ തങ്ങളുടെ കയ്യിലുള്ള കള്ളപ്പണം വെളുപ്പിക്കാനുള്ള വഴി തേടുകയാണ്. സാധാരണക്കാരായ ജനങ്ങളെയാണ് അവർ ഇതിനായി ഉപയോഗിക്കുന്നത്. കള്ളപ്പണം നിക്ഷേപിക്കുന്നതിന് സാധാരണക്കാരെ ഉപയോഗിക്കരുത്. അങ്ങനെ ചെയ്യുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും -മോദി പറഞ്ഞു.