‘ഓഖി’ ദേശീയദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് രാജ്‌നാഥ് സിങ്

ന്യൂഡല്‍ഹി: ഓഖിയെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. നിലവിലെ ചട്ടങ്ങള്‍ ഇതിന് അനുവദിക്കുന്നില്ല. അതീവ ഗുരുതര സാഹചര്യമായിട്ടാണ് കേന്ദ്രസര്‍ക്കാര്‍ കാണുന്നതെന്നും രാജ്‌നാഥ് സിങ് ലോക്‌സഭയില്‍ പറഞ്ഞു.അതേസമയം, 28 ന് 12 മണിയ്ക്ക് തന്നെ ഓഖി സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയെന്ന് അദ്ദേഹം അവകാശപ്പെട്ടു. എന്നാല്‍ ആഴക്കടലില്‍ മത്സ്യബന്ധനം നടത്തുന്നവര്‍ക്ക് മുന്നറിയിറിപ്പ് നല്‍കുന്നതില്‍ ബുദ്ധിമുട്ടുണ്ട്. 1925ന് ശേഷം ആദ്യമായാണ് കേരളത്തില്‍ ഇത്തരമൊരു ചുഴലിക്കാറ്റ് എത്തിയതെന്നും കേരളത്തിലെ 215 പേരെ ഇപ്പോഴും കാണാനില്ലെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

ഓഖി ദുരന്തം വിലയിരുത്താനുള്ള കേന്ദ്രസംഘം ചൊവ്വാഴ്ച്ച കേരളത്തിലെത്തും. ആഭ്യന്തരമന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറി വിപിന്‍ മാലിക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വരുന്നത്. ദുരന്ത നിവാരണ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരും സംഘത്തിലുണ്ടാകുമെന്നാണ് സൂചന.