കാലിത്തീറ്റ കുംഭകോണക്കേസില്‍ ലാലുപ്രസാദ് യാദവ് കുറ്റക്കാരന്‍; ശിക്ഷ ജനുവരി മൂന്നിന്

റാഞ്ചി: ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവ് കുറ്റക്കാരനെന്ന് കോടതി. റാഞ്ചിയിലെ സിബിഐ പ്രത്യേക കോടതിയുടേതാണ് വിധി. കാലിത്തീറ്റ കുംഭകോണകവുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസിലാണ് വിധി. ജനുവരി മൂന്നിന് ശിക്ഷ വിധിക്കും. കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെ ലാലുവിനെ കസ്റ്റഡിയിലെടുത്തു. ഉടന്‍ ജയിലിലേക്ക് മാറ്റും. അതേസമയം ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ജഗന്നാഥ മിശ്രയെ വെറുതെവിട്ടു. ഡിസംബര്‍ 13 ന് കോടതി കേസില്‍ വാദം പൂര്‍ത്തിയാക്കിയിരുന്നു.

1991-94 കാലയളവില്‍ വ്യാജ ബില്ലുകള്‍ നല്‍കി ഡിയോഹര്‍ ട്രഷറിയില്‍നിന്നു 89 ലക്ഷം രൂപ പിന്‍വലിച്ചെന്നാണു കേസ്. ലാലുവിനെതിരെ സിബിഐ രജിസ്റ്റര്‍ ചെയ്ത ആറു കേസുകളില്‍ രണ്ടാമത്തേതാണിത്. 34 പ്രതികളുണ്ടായിരുന്ന കേസില്‍ 11 പേര്‍ വിചാരണവേളയില്‍ മരിച്ചു. സ്‌പെഷല്‍ കോടതി ജഡ്ജി ശിവ്പാല്‍ സിങ് ഡിസംബര്‍ 13നാണ് കേസില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കിയത്.

2013 സെപ്റ്റംബര്‍ 30ന് ആദ്യ കേസില്‍ ലാലുവിന് അഞ്ചുവര്‍ഷം കഠിനതടവും പിഴയും വിധിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍നിന്നു വിലക്കുകയും ചെയ്തു. രണ്ടു മാസം ജയിലില്‍ കിടന്ന ലാലു സുപ്രീംകോടതിയില്‍നിന്ന് ജാമ്യം അനുവദിച്ചതിനെ തുടര്‍ന്നാണ് പുറത്തിറങ്ങിയത്.

ബീഹാര്‍ രാഷ്ട്രീയത്തിലും ദേശീയ മുന്നണി സംവിധാനത്തിലും ഏറെ കോളിളക്കമുണ്ടാക്കിയ കാലിത്തീറ്റ കേസ് ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ഭാവിയില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്നതാണ്. ലാലുവിനെതിരെ സിബിഐ രജിസ്റ്റര്‍ ചെയ്ത ആറു കേസുകളില്‍ രണ്ടാമത്തേതാണ് ഇത്. നേരത്തെ ഒരു കേസില്‍ മുന്‍ ബീഹാര്‍ മുഖ്യമന്ത്രി ജഗന്നാഥ മിശ്രയെ അഞ്ചുവര്‍ഷത്തേക്ക് ശിക്ഷിച്ചിരുന്നു