Home NEWS National പ്രണയാഭ്യർഥന നിരസിച്ചു; യുവതിയെ സഹപ്രവർത്തകൻ മണ്ണെണ്ണയൊഴിച്ച് കത്തിച്ചുകൊന്നു
ഹൈദരാബാദ്: പ്രണയാഭ്യർഥന നിരസിച്ചതിനെത്തുടര്‍ന്ന് സഹപ്രവർത്തകൻ നടുറോഡിൽ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ പെണ്‍കുട്ടി മരിച്ചു. സെക്കൻന്ദരാബാദിൽ അലുമിനിയം ഫാബ്രിക്കേഷന്‍ കമ്പനിയിലെ റിസപ്ഷനിസ്റ്റായ സന്ധ്യാ റാണിയാണ് (24) മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം 6.45 ന് ആയിരുന്നു സംഭവം.
ജോലിസ്ഥലത്തുനിന്നും വീട്ടിലേക്കു പോകുകയായിരുന്ന സന്ധ്യയെ മുൻ സഹപ്രവർത്തകനായ സായി കാർത്തിക് (25) തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. ബൈക്കിൽ പിന്തുടർന്നെത്തിയ കാർത്തിക് സന്ധ്യയെ തടഞ്ഞു നിർത്തിയ ശേഷം എന്തുകൊണ്ടാണ് തന്നെ വിവാഹം കഴിക്കാൻ താൽപര്യമില്ലാത്തതെന്ന് ചോദിച്ചു. ഇതോടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനിടെ കാർത്തിക് ഒളിപ്പിച്ചുവച്ചിരുന്ന മണ്ണെണ്ണയെടുത്ത് സന്ധ്യയുടെ ശരീരത്തേക്ക് ഒഴിക്കുകയും തീകൊളുത്തുകയും ചെയ്തു. പിന്നീട് ഇയാൾ സംഭവസ്ഥലത്തുനിന്നും കടന്നുകളഞ്ഞു.
പൊതുനിരത്തിൽ തീപിടിച്ച് യുവതി നിലവിളിക്കുന്നതുകണ്ട വഴിയാത്രക്കാർ ഇവരെ രക്ഷപെടുത്താൻ ശ്രമിച്ചു. എന്നാൽ സന്ധ്യക്ക് 60 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. ഗുരുതരമായി പൊള്ളലേറ്റ സന്ധ്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച രാവിലെ മരണത്തിനു കീഴടങ്ങി. പോലീസ് സന്ധ്യയുടെ മരണമൊഴി രേഖപ്പെടുത്തിയ ശേഷമായിരുന്നു മരണം.
സന്ധ്യയുടെ കമ്പനിയിൽ രണ്ടു വർഷം മുമ്പ് ജോലി ചെയ്തിരുന്നയാളാണ് കാർത്തിക്. ഇയാളെ ജോലിയിൽനിന്നും പിരിച്ചുവിടുകയായിരുന്നു. ഏതാനും മാസങ്ങളായി ഇയാൾ സന്ധ്യയെ പിന്തുടരുകയും ശല്യം ചെയ്തുവരികയുമായിരുന്നു. സംഭവത്തിൽ കേസെടുത്ത പോലീസ് കാര്‍ത്തിക്കിനെ അറസ്റ്റ് ചെയ്തു. ജോലി നഷ്ടപ്പെട്ട കാര്‍ത്തിക് മദ്യത്തിനും ലഹരിമരുന്നുകള്‍ക്കും അടിമയായിരുന്നു