മുത്തലാഖ് ബില്ലിനെ തള്ളി മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്

ന്യൂഡൽഹി :മുത്തലാഖ് ബില്ലിനെ തള്ളി മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്. ബില്ലിലെ വ്യവസ്ഥകള്‍ അംഗീകരിക്കാനാകില്ലെന്നും അത് പിന്‍വലിക്കണമെന്നും വ്യക്തി നിയമ ബോര്‍ഡ് അറിയിച്ചു. ബില്‍ തയ്യാറാക്കിയത് മു്സ്ലീം സംഘടനകളുമായോ നേതാക്കളുമായോ കൂടിയാലോചിക്കാതെയാണെന്നും ബോര്‍ഡ് വിമര്‍ശിച്ചു. ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കെയാണ് വ്യക്തിനിയമ ബോര്‍ഡിന്റെ വിമര്‍ശനം.

മൂന്നു തലാഖുകളും ഒറ്റത്തവണചൊല്ലി വിവാഹ മോചനം തേടുന്ന രീതിയാണു മുത്തലാഖ്. മുത്തലാഖ് ചൊല്ലുന്ന പുരുഷനു മൂന്നുവര്‍ഷംവരെ തടവും പിഴയും ഉറപ്പാക്കുന്ന ശിക്ഷയാണു ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന നിയമം പ്രാബല്യത്തില്‍ വന്നാല്‍ മുത്തലാഖിനു വിധേയമാകുന്ന ഭാര്യയ്ക്കു ഭര്‍ത്താവിനെതിരെ പൊലീസിനെ സമീപിക്കുകയോ, നിയമസഹായം തേടുകയോ ചെയ്യാവുന്നതാണ്. പ്രായപൂര്‍ത്തിയാകാത്ത മക്കളെ തനിക്കൊപ്പം വിടണമെന്നു ഭാര്യയ്ക്കു കോടതിയോട് ആവശ്യപ്പെടാം.

വിവാഹമോചനശേഷം സ്ത്രീക്കും കുഞ്ഞിനും ജീവനാംശത്തിന് അര്‍ഹതയുണ്ടെന്നും ബില്ലില്‍ പറയുന്നു. വാക്കാലോ എഴുതിയോ എസ്എംഎസ്- വാട്‌സാപ്പ് തുടങ്ങിയ സന്ദേശസംവിധാനങ്ങളിലൂടെയോ ഉള്ള ഒറ്റത്തവണ മുത്തലാഖ് അസാധുവാകും. ജമ്മു കശ്മീര്‍ ഒഴികെ രാജ്യമെങ്ങും ബാധകമാകുന്നതാണു നിയമം. ഒറ്റയടിക്ക് മൂന്നു തലാഖ് ചൊല്ലിയുള്ള ഇസ്‌ലാമിക വിവാഹമോചന രീതി നിയമവിരുദ്ധമാണെന്നു സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് കഴിഞ്ഞ ഓഗസ്റ്റ് 22നു വിധിച്ചിരുന്നു.