തിരുവനന്തപുരം :ഓഖി ദുരന്തത്തില്‍പ്പെട്ട് കാണാതാവുകയോ തകരുകയോ ചെയ്ത ബോട്ടുകളുടെയും അവയില്‍ ഉണ്ടായിരുന്ന മത്സ്യത്തൊഴിലാളികളുടെയും പുതിയ വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടു. കൊച്ചിയില്‍ നിന്ന് പോയ 9 ബോട്ടുകളുടെ വിവരങ്ങളാണ് പുറത്തുവന്നത്. ഇതില്‍ ആറെണ്ണം തകരുകയും മൂന്നെണ്ണം കാണാതാകുകയും ചെയ്തു. പതിനഞ്ച് മലയാളികള്‍ ഉള്‍പ്പെടെ 92 മല്‍സ്യത്തൊഴിലാളികള്‍ ഈ ബോട്ടുകളില്‍ ഉണ്ടായിരുന്നു. തമിഴ്‌നാട്ടുകാരാണ് ഏറെയും അസം, ആന്ധ്ര സ്വദേശികളും പട്ടികയിലുണ്ട്.
അതേസമയം വെട്ടുകാട് പ്രദേശത്ത് ഒാഖി ദുരിതബാധിതരുടെ വീടുകൾ മന്ത്രി കടകംപള്ളി സുരേന്ദ്രൻ സന്ദർശിച്ചു. ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായവും മറ്റു സഹായങ്ങളും ക്രിസ്മസ് കഴിയുമ്പോഴേക്കും ലഭ്യമാക്കുമെന്ന് കടകംപള്ളി അറിയിച്ചു.
ഓഖി ദുരന്തത്തില്‍ തിരുവനന്തപുരത്ത് മാത്രം 133 പേരെ കണ്ടെത്താനുണ്ടെന്ന് മന്ത്രി പറഞ്ഞു. ശംഖുമുഖത്ത് ബീച്ച് ഫെസ്റ്റിവല്‍ നടത്താന്‍ സ്ഥലം അനുവദിച്ചത് സംബന്ധിച്ച് പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഓഖി ദുരന്തത്തില്‍ കാണാതായവരുടെ വീടുകള്‍ സന്ദര്‍ശിച്ചശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.