ഓഖി: കേരളത്തില്‍ നിന്ന് 261 പേരെ കണ്ടെത്താനുണ്ടെന്ന് കേന്ദ്രം; എണ്ണത്തില്‍ തെറ്റിദ്ധാരണ കേന്ദ്രത്തിനെന്ന് മേഴ്‌സിക്കുട്ടിയമ്മ

ന്യൂഡല്‍ഹി: ഓഖി ചുഴലിക്കാറ്റിൽ കാണാതായവരുടെയും രക്ഷപെടുത്തിയവരുടെയും കണക്കുകള്‍ കേന്ദ്രം പുറത്തുവിട്ടു. പ്രതിരോധമന്ത്രി നിർമല സീതാരാമനാണ് പട്ടിക വിവരം അറിയിച്ചത്. കടലിൽ പോയവരില്‍ 845 പേരെ രക്ഷപ്പെടുത്തിയെന്നും 661 മത്സ്യത്തൊഴിലാളികളെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും അവർ ലോക്സഭയിൽ പറഞ്ഞു.

കാണാതായ 661 മൽസ്യത്തൊഴിലാളികളിൽ അധികം പേരും തമിഴ്നാട്ടിൽനിന്നുള്ളവരാണ് 400 പേരെയാണ് ഇവിടെനിന്നും കണ്ടെത്താനുള്ളത്. കേരളത്തിലെ 261 മൽസ്യത്തൊഴിലാളികളാണ് ഇനിയും തിരച്ചെത്താനുള്ളത്. ഓഖി ചുഴലിക്കാറ്റു മൂലം ഏറ്റവുമധികം നാശനഷ്ടമുണ്ടായതും കേരളത്തിനാണ്.

അതേസമയം, കേരളത്തിൽ കണ്ടെത്താനുള്ളത് 143 പേരെയെന്ന് ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. എണ്ണത്തിന്റെ കാര്യത്തില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ നോക്കേണ്ടെന്നും മന്ത്രി പറഞ്ഞു. കേന്ദ്രം പ്രഖ്യാപിച്ച ദുരിതാശ്വാസം അപര്യാപ്തമാണെന്നും മന്ത്രി വിമര്‍ശിച്ചു.

ഓഖി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി കേരളത്തിന് 133 കോടി രൂപ പ്രാഥമികമായി അനുവദിച്ചെന്ന് കേന്ദ്രസംഘം അറിയിച്ചിരുന്നു .422 കോടി രൂപയായിരുന്നു കേരളം അടിയന്തര സഹായമായി ആവശ്യപ്പെട്ടിരുന്നത്. കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായി തെരച്ചില്‍ തുടരുമെന്നും കേന്ദ്രസംഘം അറിയിച്ചു.

ഓഖി ദുരന്തം നാശം വിതച്ച കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ കേന്ദ്ര സംഘം സന്ദര്‍ശനം നടത്തണമെന്ന സംസ്ഥാനസര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് ആഭ്യന്തര അഡീഷണല്‍ സെക്രട്ടറി വിപിന്‍ മാലിക്കിന്റെ നേതൃത്വത്തിലുള്ള സംഘം എത്തിയത്. മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് കേന്ദ്രസംഘം ദുരന്തബാധിത മേഖലകള്‍ സന്ദര്‍ശിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ സംഘം സന്ദര്‍ശനം നടത്തുന്നത്. ഓരോ ജില്ലകളിലും സംഘത്തോടൊപ്പം അതാത് ജില്ലാ കലക്ടര്‍മാരുമുണ്ട്.

നഷ്ടപ്പെട്ടതും കേടുപാട് പറ്റിയതുമായ ബോട്ടുകളുടെ കണക്ക്,തകര്‍ന്ന വീടുകള്‍,നഷ്ടപ്പെട്ട് പോയ മത്സ്യബന്ധന ഉപകരണങ്ങള്‍, തകര്‍ന്ന റോഡുകള്‍ തുടങ്ങി ഓഖിയുമായി ബന്ധപ്പെട്ട എല്ലാ നാശനഷ്ടങ്ങളും സംഘം വിലയിരുത്തുന്നുണ്ട്.