മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്നതും മുത്തലാഖ് ചൊല്ലുന്നവര്‍ക്ക് മൂന്നുവര്‍ഷത്തെ തടവ് ശിക്ഷ ശുപാര്‍ശ ചെയ്യുന്നതുമായ ബില്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും

ന്യൂഡല്‍ഹി: മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്നതും മുത്തലാഖ് ചൊല്ലുന്നവര്‍ക്ക് മൂന്നുവര്‍ഷത്തെ തടവ് ശിക്ഷ ശുപാര്‍ശ ചെയ്യുന്നതുമായ ബില്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും. കേന്ദ്ര നിയമകാര്യ മന്ത്രി രവിശങ്കര്‍ പ്രസാദാണ് ബില്ല് ലോക്‌സഭയില്‍ അവതരിപ്പിക്കുക. ബില്‍ നടപ്പുസമ്മേളനത്തില്‍ പാസാക്കാന്‍ സാധ്യതയില്ല. കൂടുതല്‍ ചര്‍ച്ചകള്‍ക്കും പരിശോധനയ്ക്കുമായി അത് പാര്‍ലമെന്ററി സമിതിയുടെ പരിഗണനയ്ക്ക് വിടും. വാക്കാലുള്ളതും രേഖാമൂലമുള്ളതും ഇലക്‌ട്രോണിക് രൂപത്തിലുള്ളതുമായ മുത്തലാഖിനെ തടയുന്നതാണ് പുതിയ ബില്‍. മുത്തലാഖിന് ഇരയായ സ്ത്രീയ്ക്ക് ജീവനാംശത്തിനും ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

ബില്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കുന്ന സാഹചര്യത്തില്‍ ബിജെപി എംപിമാര്‍ക്കു പാര്‍ട്ടി വിപ് നല്‍കിയിട്ടുണ്ട്. ബില്ലിനെതി പ്രതിപക്ഷ പാര്‍ട്ടികളില്‍നിന്ന് എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്. ബില്ലിന്‍മേല്‍ കൂടുതല്‍ ചര്‍ച്ച വേണമെന്നാണ് പൊതുവായ ആവശ്യം.ബില്ലിനെ പാര്‍ലമെന്റിലും പുറത്തും എതിര്‍ക്കാന്‍ മുസ്ലിം ലീഗിന്റെ ദേശീയ നേതൃയോഗം തീരുമാനിച്ചു. എന്നാല്‍ ലഖ്‌നൗ ആസ്ഥാനമായ ‘ഓള്‍ ഇന്ത്യ മുസ്ലിം വനിതാ പേഴ്‌സണല്‍ ലോ ബോര്‍ഡ്’ മുത്തലാഖ് ബില്ലിനെ സ്വാഗതം ചെയ്തു. ബില്‍ എത്രയും വേഗം പാസാക്കണമെന്ന് സംഘടനയുടെ പ്രസിഡന്റ് ഷയ്‌സ്ത അംബര്‍ പറഞ്ഞു. മുസ്ലീം വനിതകള്‍ക്കെതിരായ നിലപാടാണ് മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് കൈക്കൊള്ളുന്നതെന്ന് അവര്‍ ആരോപിച്ചു.