ഓട്ടിസം ഭേദമാക്കാം;പരിചരണത്തിലൂടെ

ജനിച്ച് ഏതാണ്ട് മൂന്ന് വര്‍ഷത്തിനുള്ളില്‍ കുഞ്ഞുങ്ങളുടെ തലച്ചോറിലുണ്ടാകുന്ന അസാധാരണ തകരാറാണ് ഓട്ടിസത്തിലേക്ക് നയിക്കുന്നത്. ഇതുമൂലം ആശയവിനിമയത്തിനും, സാഹചര്യങ്ങള്‍ക്ക് അനുസൃതമായി പ്രതികരിക്കുന്നതിലും, വൈകാരിക ബന്ധങ്ങള്‍ സ്ഥാപിക്കുന്നതിലും കഴിവ് നഷ്ടപ്പെടുകയും സമപ്രായക്കാരില്‍ നിന്ന് വിഭിന്നമായി യാഥാര്‍ഥ ജീവിതത്തില്‍ നിന്നും പിന്‍വാങ്ങി ആന്തരിക സ്വപ്‌ന ലോകത്ത് കഴിഞ്ഞുകൂടുകയും ചെയ്യുന്ന ഒരു അവസ്ഥയാണിത്. അവരുടെ മാനസിക വളര്‍ച്ച അസന്തുലിതമായിരിക്കും. അതായത് ബുദ്ധിമാന്ദ്യം ഉള്ള കുട്ടികള്‍ക്ക് ഒരോ മേഖലയിലുമുള്ള വൈകല്യം ഒരേപോലെ ആണെങ്കില്‍ ഓട്ടിസം ബാധിച്ചവര്‍ക്ക് ഓരോ മേഖലയിലും വ്യത്യസ്ഥ അളവിലായിരിക്കും ശേഷി.
ചില മേഖലയില്‍ വളരെ പിന്നോക്കം പോകുകയും ചിലതില്‍ ഏറെ മുന്നേറാനും ഇവര്‍ക്കു കഴിയും. നാഡീപരമായ തകരാറുമൂലം പ്രവര്‍ത്തനത്തെ ബാധിക്കുന്ന, ജീവിതകാലം മുഴുവനും നീണ്ടു നീണ്ടുനില്‍ക്കാവുന്ന വികാസത്തിലുള്ള വൈകല്യം കൂടിയാണ് ഓട്ടിസം. എന്നാല്‍ ഓട്ടിസത്തെ കുറിച്ച് ഇന്ന് പല മിഥ്യാധാരണകളും നിലനില്‍ക്കുന്നുണ്ട്. ഓട്ടിസം ഒരു രോഗമല്ല, മസ്തിഷ്‌കപരമായ വ്യത്യസ്തതയാണെന്ന് പലര്‍ക്കും അറിയുന്നില്ലെന്നതാണ് വാസ്തവം. നൂറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ ഈ അവസ്ഥയില്‍ ജീവിതം നയിച്ചവര്‍ ഉണ്ടായിരുന്നു.
ഓട്ടിസം ബാധിച്ച കുട്ടികളില്‍ ചിലര്‍ ധിഷണാശക്തി കൊണ്ടും ഭാഷണം കൊണ്ടും ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നവരായിരിക്കും. മറ്റു ചിലര്‍ ബുദ്ധിമാന്ദ്യമുള്ളവരും മൂകരും അലെങ്കില്‍ ഭാഷാപരമായി കടുത്ത പിന്നോക്കാവസ്ഥയിലുള്ളവരുമായിരിക്കും. മറ്റു ചിലര്‍ പറഞ്ഞത് തന്നെ വീണ്ടും, വീണ്ടും പറഞ്ഞുകൊണ്ടിരിക്കുകയോ, ചെയ്യുന്ന കാര്യങ്ങള്‍തന്നെ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയോ ചെയ്യും. ശബ്ദം, വെളിച്ചം, സ്പര്‍ശം എന്നിവയോട് അവര്‍ അമിതമായി പ്രതികരിക്കുകയോ, പ്രതികരിക്കാതിരിക്കുകയോ ചെയ്യും. ഏറ്റവും പുതിയ പഠനങ്ങള്‍ അനുസരിച്ച്, ആയിരത്തില്‍ രണ്ടുപേര്‍ക്കെങ്കിലും ഓട്ടിസം ഉണ്ട് എന്ന്. ആണ്‍കുട്ടികളിലാണ് ഈ രോഗം കൂടുതലായി കാണുന്നത് എന്ന പ്രത്യേകതയുമുണ്ട്.

പേരിന്റെ പിന്നാമ്പുറം
സ്വയം എന്നര്‍ഥമുള്ള ആട്ടോസ് എന്ന ഗ്രീക്ക് പദത്തില്‍ നിന്നാണ് ഓട്ടിസം എന്ന ഇംഗ്ലീഷ് പദം ഉണ്ടായത്. 1943 -ല്‍ ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയിലെ ഡോക്ടര്‍ ലിയോ കാനര്‍ എന്ന മനോരോഗ വിദഗ്ധനാണ് ഈ അവസ്ഥയ്ക്ക് പേര് നല്‍കിയത്. ഓട്ടിസം ബാധിച്ച കുട്ടികളുടെ പ്രധാന ലക്ഷണം തനിച്ചിരിക്കലാണ്. ഇതുമൂലം കുട്ടികളില്‍ ആശയവിനിമയ ശേഷിയും സഹവര്‍ത്തിത്വ ശേഷിയും നഷ്ടപ്പെടുന്നു. ചില സവിശേഷ പ്രത്യേകതകള്‍ മൂലം ഓട്ടിസത്തെ ഒരു മാനസിക വൈകല്യത്തേക്കാള്‍ ഒരു മാനസിക അവസ്ഥയായി മനസിലാക്കാന്‍ സാധിക്കും.

ഓട്ടിസത്തിന്റെ കാരണം ഇപ്പോഴും അജ്ഞാതമാണ്. തലച്ചോറിലെ ഘടനയിലും പ്രവര്‍ത്തനത്തിലുമുള്ള അസാധാരണത്വം മൂലമാണ് ഓട്ടിസം ഉണ്ടാകുന്നതെന്നുമാത്രമാണ് വൈദ്യശാസ്ത്രം കണ്ടെത്തിയിട്ടുള്ളത്. ഭ്രൂണാവസ്ഥയില്‍ തന്നെ തലച്ചോര്‍ വികസിക്കുന്നു. തലച്ചോറിലെ ന്യൂറോണുകള്‍ വ്യാപിക്കുന്നതോടുകൂടി വ്യത്യസ്തവും ക്യത്യവുമായ പ്രവര്‍ത്തനങ്ങളും ചുമതലകള്‍ ഉള്ള ഭാഗങ്ങളും ഉപഭാഗങ്ങളും ഉള്ള ഒരു സങ്കീര്‍ണമായ അവയവമായി തലച്ചോര്‍ രൂപാന്തരപ്പെടുന്നു. ജനനത്തോടെ തലച്ചോറിന്റെ പ്രവര്‍ത്തനം നില്‍ക്കുന്നില്ല. പുതിയ ന്യൂറോ ട്രാന്‍സ്മിറ്റുകള്‍ പ്രവര്‍ത്തന സജ്ജമാകുന്നതോടെ കൂടുതല്‍ വിനിമയ ചാലകങ്ങള്‍ സ്ഥാപിക്കുന്നതുവരെ തലച്ചോര്‍ മാറ്റത്തിന് വിധേയമായിക്കൊണ്ടേയിരിക്കുന്നു. കോടാനുകോടി നാഡീവ്യൂഹങ്ങള്‍ ഉള്‍ക്കൊള്ളുന്ന തലച്ചോറില്‍ അവയുടെ നേരിയ അപാകതകള്‍ പോലും ആശയവിനിമയപ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു. ആശയവിനിമയ ശ്യംഖലയിലുണ്ടാകുന്ന അപാകത ഇന്ദ്രിയാനുഭവങ്ങളുടെയും ചിന്തകളുടേയും വൈകാരിക പ്രവര്‍ത്തനങ്ങളുടേയും ഏകോപനം തടസപ്പെടുത്തും. ഓട്ടിസം ബാധിച്ചവരുടെ തലച്ചോര്‍ സാധാരണക്കാരില്‍ നിന്നും

വ്യത്യാസപ്പെട്ടിരിക്കുന്നു. ഓട്ടിസം ബാധിച്ച കുട്ടിയുടെ എം.ആര്‍.ഐ പരിശോധനയില്‍ അവരുടെ തലച്ചോരിന്റെ സജീവത മറ്റുള്ളവരുടേതിനേക്കാള്‍ കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. തലച്ചോറിന്റെ ചില പ്രത്യേക ഭാഗങ്ങളിലോ, തലച്ചോറിലെ ഒരു ഭാഗത്തുനിന്ന് മറ്റൊരു ഭാഗത്തേക്കോ സന്ദേശങ്ങള്‍ കൈമാറുന്നതിലുള്ള ഏതെങ്കിലും തരത്തിലുള്ള അപാകത കൊണ്ടാണ് ഓട്ടിസം സംഭവിക്കുന്നത് എന്ന് ശാസ്ത്രലോകം കരുതുന്നു. എന്നാല്‍ എല്ലാവരിലും ഇത് ഒരു പോലെയല്ലതാനും. അതുകൊണ്ടുതന്നെ ഓട്ടിസത്തെ കുറിച്ച് കൂടുതല്‍ പഠനങ്ങളും, ഗവേഷണങ്ങളും ഇനിയും നടക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ഓട്ടിസം കണ്ടെത്തുന്നതിനും പരിചരിക്കുന്നതിനും തടയുന്നതിനും സഹായകമാകൂ.
ഗര്‍ഭിണിയായിരിക്കുമ്പോള്‍ മാതാവ് കഴിക്കുന്ന ചിലയിനം മരുന്നുകള്‍, ആഹാരപദാര്‍ത്ഥങ്ങള്‍, കുത്തിവയ്പുകള്‍, മെര്‍ക്കുറിയുടെ അംശം എന്നിവ ഓട്ടിസത്തിന് കാരണമാകുന്നതായി പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. കടല്‍ വിഭവങ്ങളില്‍ നിന്നാണ് മെര്‍ക്കുറിയുടെ അംശം ശരീരത്തില്‍ എത്തുന്നത്. ആന്റിബയോട്ടിക് മരുന്നുകളിലെ അമിത ഉപയോഗവും കുട്ടികള്‍ ഇല്ലാത്തവര്‍ അതിനുവേണ്ടി നടത്തുന്ന ഹോര്‍മോണ്‍ ചികിത്സകളും ഒരു പരിധിവരെ ഓട്ടിസത്തിലേക്ക് നയിക്കുന്നു. കൂടാതെ, അപസ്മാരം, ഉറക്കത്തകരാറുകള്‍, ബലമില്ലാത്ത പേശികള്‍, മാനസികവളര്‍ച്ചക്കുറവ് എന്നിവയും കുട്ടികളില്‍ ഓട്ടിസത്തിന് കാരണമാകുന്നു.