മന്ത്രി കെ.കെ ശൈലജയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണം

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ ശൈലജയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണം തുടങ്ങി. ചികിത്സാ ചെലവ് അനര്‍ഹമായി കൈപ്പറ്റിയെന്ന പരാതിയിലാണ് നടപടി. പരാതിയില്‍ കഴമ്പുണ്ടോ എന്നാണ് വിജിലന്‍സ് അന്വേഷിക്കുന്നത്.

28,800 രൂപയ്ക്ക് കണ്ണടവാങ്ങിയെന്നും ഭര്‍ത്താവും മട്ടന്നൂര്‍ മുനിസിപ്പാലിറ്റി മുന്‍ ചെയര്‍മാനുമായ കെ.ഭാസ്കരന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയുണ്ടായ അരലക്ഷത്തിലേറെ രൂപയുടെ ചികിത്സാ ചെലവ് സര്‍ക്കാരില്‍ നിന്നും ഈടാക്കിയെന്നും മന്ത്രി മന്ത്രി കെ.കെ ശൈലജയ്ക്കെതിരെ ആരോപണമുയര്‍ന്നിരുന്നു.

എന്നാല്‍ അനര്‍ഹമായി ആനുകൂല്യങ്ങള്‍ പറ്റിയെന്ന ആരോപണം മന്ത്രി നിഷേധിക്കുകയും ചെയ്തു. ചട്ടപ്രകാരം മന്ത്രിമാര്‍ക്കു ഭര്‍ത്താവ് അടക്കമുള്ള കുടുംബാംഗങ്ങളുടെ ചികിത്സാ സഹായം ഈടാക്കാം. ചട്ടങ്ങള്‍ പാലിച്ചു തന്നെയാണ് മന്ത്രിയെന്ന നിലയിലുള്ള ചികിത്സാ ആനുകൂല്യം കൈപറ്റിയതെന്നും മന്ത്രി പ്രതികരിച്ചിരുന്നു.

വിജിലന്‍സിന്റെ സ്‌പെഷ്യല്‍ യൂണിറ്റാണ് അന്വേഷണം നടത്തുന്നത്. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനാണ് പരാതി നല്‍കിയത്. ചികിത്സാ റീ റീഇംപേഴ്‌സ്‌മെന്റിനായി വ്യാജ കണക്കുകള്‍ നല്‍കിയെന്നാണ് സുരേന്ദ്രന്റെ ആരോപണം.