ദീര്‍ഘകാലത്തെ വിശ്രമത്തിന് ശേഷം മലയാളി താരം പി.ആര്‍.ശ്രീജേഷ് ഹോക്കിയിലേക്ക് മടങ്ങിയെത്തുന്നു

ന്യൂഡല്‍ഹി: ദീര്‍ഘകാലത്തെ വിശ്രമത്തിന് ശേഷം മലയാളി താരം പി.ആര്‍.ശ്രീജേഷ് ഹോക്കിയിലേക്ക് മടങ്ങിയെത്തുന്നു. ന്യൂസിലന്‍ഡില്‍ ജനുവരി 17ന് തുടങ്ങുന്ന നാല് രാഷ്ട്ര ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിലാണ് ശ്രീജേഷിനെ ഉള്‍പ്പെടുത്തിയത്.

കാലിനേറ്റ പരിക്കിനെ തുടര്‍ന്നാണ് എട്ട് മാസത്തോളം താരത്തിന് വിശ്രമം വേണ്ടിവന്നത്. കഴിഞ്ഞ മേയില്‍ സുല്‍ത്താന്‍ അസ്ലന്‍ ഷാ കപ്പിനിടെയാണ് ശ്രീജേഷിന് പരിക്കേറ്റത്. ബെംഗളൂരുവിലെ ദേശീയ ക്യാന്പിനൊപ്പമാണ് നിലവില്‍ ശ്രീജേഷ്.

അതേസമയം യുവനിരയ്ക്ക് പ്രാധാന്യം നല്‍കി തെരഞ്ഞെടുത്തിരിക്കുന്ന ടീമില്‍ വെറ്ററന്‍ മിഡ്ഫീല്‍ഡര്‍ സര്‍ദ്ദാര്‍ സിംഗിനും സ്‌ട്രൈക്കര്‍ എസ്.വി.സുനിലിനും സ്ഥാനം ലഭിച്ചില്ല. കോമണ്‍വെല്‍ത്ത്, ചാന്പ്യന്‍സ് ട്രോഫി, ഏഷ്യന്‍ ഗെയിംസ്, ലോകകപ്പ് എന്നീ പ്രധാന ടൂര്‍ണമെന്റുകള്‍ വരുന്നതിനാല്‍ യുവനിരയ്ക്ക് അവസരം നല്‍കുകയായിരുന്നുവെന്ന് ഹോക്കി ഇന്ത്യ അറിയിച്ചു.

മന്‍പ്രീത് സിംഗാണ് ടീമിന്റെ ക്യാപ്റ്റന്‍. സ്‌ട്രൈക്കര്‍ ദില്‍പ്രീത് സിംഗ്, മിഡ്ഫീല്‍ഡര്‍ വിവേക് സാഗര്‍ പ്രസാദ് എന്നിവരാണ് ടീമിലെ മറ്റു പുതുമുഖങ്ങള്‍. ഇന്ത്യയ്ക്ക് പുറമേ ആതിഥേയരായ ന്യൂസിലന്‍ഡ്, ബെല്‍ജിയം, ജപ്പാന്‍ എന്നീ നാല് രാഷ്ട്ര ടൂര്‍ണമെന്റില്‍ ഏറ്റുമുട്ടുന്നത്.