സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയുടെ ഹര്‍ജി ഫെബ്രുവരി ഏഴിലേക്ക് മാറ്റി

കൊച്ചി: സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്‍കിയ ഹര്‍ജി ഫെബ്രുവരി ഏഴിലേക്ക് മാറ്റി. ഉമ്മന്‍ചാണ്ടിയുടെ ആക്ഷേപങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ ഇന്ന് സത്യവാങ്മൂലം നല്‍കും. സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ടും സര്‍ക്കാര്‍ സ്വീകരിച്ച തുടര്‍നടപടികളും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഉമ്മന്‍ചാണ്ടി ഹര്‍ജി നല്‍കിയത്.

ജുഡീഷ്യല്‍ കമ്മീഷന്റെ പരിഗണനാ വിഷയങ്ങളില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിക്കും. വിസ്താര വേളയില്‍ കൂടുതല്‍ പേരെ കക്ഷി ചേര്‍ത്തത് നിയമ വിരുദ്ധമല്ല. സരിതയുടെ കത്തിന്റെ മാത്രം അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ടെന്ന വാദം അടിസ്ഥാന രഹിതമാണ്. ഉമ്മന്‍ചാണ്ടിക്ക് സ്വാഭാവിക നീതി നിഷേധിച്ചിട്ടില്ലെന്നുമാണ് സര്‍ക്കാറിന്റെ സത്യവാങ്മൂലം.

സരിതയുടെ കത്ത് ചര്‍ച്ച ചെയ്യുന്നത് വിലക്കണമെന്ന ഉമ്മന്‍ ചാണ്ടിയുടെ ആവശ്യം കോടതി നേരത്തെ അംഗീകരിച്ചിരുന്നു. അതേസമയം, സരിതയുടെ കത്ത് കമ്മീഷന്റെ പരിഗണനാ വിഷയങ്ങളില്‍ ഒന്നുമാത്രമാണെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇക്കാര്യം വ്യക്തമാക്കി ഉമ്മന്‍ ചാണ്ടിക്കെതിരെ സര്‍ക്കാര്‍ ഇന്ന് സത്യവാങ്മൂലം സമര്‍പ്പിക്കും.