പ്രവീണ്‍ തൊഗാഡിയ അര്‍ധബോധാവസ്ഥയില്‍ ആശുപത്രിയില്‍

അഹമ്മദാബാദ്: വിശ്വ ഹിന്ദു പരിഷത്ത് ദേശീയ വര്‍ക്കിങ് പ്രസിഡന്റ് ഡോ. പ്രവീണ്‍ തൊഗാഡിയയെ അര്‍ധരാത്രി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രവീണ്‍ തൊഗാഡിയയെ കാണാനില്ലെന്ന് നേരത്തെ വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ ഷാഹിദാബാദ് ചന്ദ്രമണി ആശുപത്രിയില്‍ അര്‍ധബോധാവസ്ഥയില്‍ പ്രവേശിപ്പിച്ചത്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ നിര്‍ദേശമനുസരിച്ചില്ലെന്ന കുറ്റംചുമത്തി നേരത്തേ രാജസ്ഥാന്‍ പൊലീസ് തൊഗാഡിയയുടെ പേരില്‍ കേസെടുത്തിരുന്നു. ഈ കേസില്‍ രാജസ്ഥാന്‍ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചുവെന്നാണ് വി.എച്ച്.പി.യുടെ ആരോപണം. സംഭവത്തിന്റെ ഉത്തരവാദിത്വം ഗുജറാത്ത് ഭരണകൂടത്തിനാണെന്ന് വി.എച്ച്.പി. ഗുജറാത്ത് യൂണിറ്റ് ജനറല്‍ സെക്രട്ടറി രഞ്ചോഡ് ബര്‍വാദ് ആരോപിച്ചു.

രാജസ്ഥാനിലെ ഗംഗാപുര്‍ സ്റ്റേഷനിലെ കേസില്‍ തൊഗാഡിയയുടെ അറസ്റ്റ് രേഖപ്പെടുത്താന്‍ അവിടത്തെ പൊലീസ് തിങ്കളാഴ്ച രാവിലെ വന്നതായി അഹമ്മദാബാദിലെ സോല പൊലീസ് വ്യക്തമാക്കി. എന്നാല്‍, തൊഗാഡിയയെ കണ്ടെത്താനാകാതെ വെറുംകൈയോടെയാണ് അവര്‍ മടങ്ങിയതെന്നും സോല പൊലീസ് പറഞ്ഞു. ഇക്കാര്യം ഗുജറാത്തിലെ ഭരത്പുര്‍ റേഞ്ച് ഐ.ജി. അലോക് കുമാര്‍ വസിഷ്ഠയും ആവര്‍ത്തിച്ചു. തൊഗാഡിയയെ തന്റെ റേഞ്ചിലെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ലെന്നും അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തുവെന്ന ആരോപണം ശരിയല്ലെന്നും ഐ.ജി. പറഞ്ഞു.
തിങ്കളാഴ്ച രാവിലെ പത്തുമണിക്ക് അഹമ്മദാബാദില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയെന്നാണ് വി.എച്ച്.പി. പ്രവര്‍ത്തകര്‍ പരാതിപ്പെട്ടിരുന്നത്. വൈകീട്ടുവരെ പരാതിയില്‍ കൃത്യമായ മറുപടി ലഭിക്കാഞ്ഞതിനാല്‍ വി.എച്ച്.പി. പ്രവര്‍ത്തകര്‍ അഹമ്മദാബാദിലെ സോല പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുകയും സമീപത്തെ സര്‍കേജ്ജ്ഗാന്ധിനഗര്‍ ദേശീയപാത ഉപരോധിക്കുകയും ചെയ്തു.