പരമ്പര സ്വന്തമാക്കി ദക്ഷിണാഫ്രിക്ക

സെഞ്ചൂറിയന്‍ :ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര ദക്ഷിണാഫ്രിക്കയ്ക്ക്. 287 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് 151 റണ്‍സില്‍ ഓവറുകള്‍ അവസാനിക്കുകയായിരുന്നു. 135 റണ്‍സിനാണ് ദക്ഷിണാഫ്രിക്കയുടെ ജയം. തുടര്‍ച്ചായ ഒമ്പത് പരമ്പര വിജയങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യയ്ക്ക് പരമ്പര നഷ്ടമാകുന്നത്.

എട്ടാം വിക്കറ്റില്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്ത രോഹിത് ശര്‍മ-മുഹമ്മദ് ഷമി സഖ്യമാണ് ഒരു ഘട്ടത്തില്‍ ഏഴിന് 87 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന് ഇന്ത്യയുടെ തോല്‍വിഭാരം കുറച്ചത്.

54 റണ്‍സിന്റെ കൂട്ടുകെട്ടാണ് രോഹിത്-ഷമി സഖ്യം ഉയര്‍ത്തിയത്. 47 റണ്‍സെടുത്ത രോഹിത് ശര്‍മ്മ, 28 റണ്‍സെടുത്ത മുഹമ്മദ് ഷമി, 19 റണ്‍സെടുത്ത ചേതേശ്വര്‍ പുജാര എന്നിവര്‍ക്ക് മാത്രമെ രണ്ടാം ഇന്നിങ്‌സില്‍ രണ്ടക്കം കാണാനായുള്ളൂ. ബാക്കിയുള്ളവരെല്ലാം ദക്ഷിണാഫ്രിക്കന്‍ പേസര്‍മാര്‍ക്ക് മുന്നില്‍ കളിമറന്നതുപോലെയായിരുന്നു.

ദക്ഷിണാഫ്രിക്കയ്ക്കായി എന്‍ഗിഡി ആറും റബാദ മൂന്നും വിക്കറ്റുകള്‍ വീതം വീഴ്ത്തി. 287 എന്ന വിജയലക്ഷ്യത്തിലേക്ക് 3ന് 35 എന്ന നിലയില്‍ അഞ്ചാം ദിനം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഏറെക്കുറെ പരാജയം ഉറപ്പിച്ചിരുന്നു. എത്ര ഓവര്‍ വരെ പിടിച്ചുനില്‍ക്കാനാവുമെന്ന് മാത്രമെ കാണേണ്ടതുണ്ടായിരുന്നുള്ളൂ. എട്ടാം വിക്കറ്റില്‍ രോഹിതും ഷമിയും ദക്ഷിണാഫ്രിക്കയെ അല്‍പം പരുങ്ങലിലാക്കിയെങ്കിലും ഡിവില്ലിയേഴ്‌സിന്റെ തകര്‍പ്പന്‍ ക്യാച്ചിലൂടെ രോഹിതിനെ പുറത്താക്കി ദക്ഷിണാഫ്രിക്ക മടങ്ങി വന്നു. മൂന്നാം ടെസ്റ്റ് ഈ മാസം 24ന് ജൊഹന്നാസ്ബര്‍ഗില്‍ നടക്കും.