ശശീന്ദ്രന്‍ വീണ്ടും പിണറായി മന്ത്രിസഭയിലേക്ക്: സത്യപ്രതിജ്ഞ വ്യാഴാഴ്ച

തിരുവനന്തപുരം: ഫോണ്‍കെണി കേസില്‍ കുടുങ്ങി രാജിവെച്ച എ. കെ ശശീന്ദ്രന്‍ വ്യാഴാഴ്ച മന്ത്രിസ്ഥായി സത്യപ്രതിജ്ഞ ചെയ്യും.ബുധനാഴ്ച നിശ്ചയിച്ചിരുന്ന സത്യപ്രതിജ്ഞാ ചടങ്ങ് ഗവര്‍ണറുടെ അസൗകര്യത്തെ തുടര്‍ന്നാണ് മറ്റന്നാളത്തേക്ക് മാറ്റിയതെന്നാണ് സൂചന.
മന്ത്രിപദത്തില്‍ നിന്നൊഴിഞ്ഞു 10 മാസം കഴിയുമ്പോഴാണു ശശീന്ദ്രന്റെ തിരിച്ചുവരവ്.

ഫോണ്‍കെണി കേസില്‍ ശശീന്ദ്രനെ തിരുവനന്തപുരം സി ജെ എം കോടതി കുറ്റവിമുക്തനാക്കിയിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് എന്‍ സി പി ദേശീയ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ശശീന്ദ്രന്‍ മന്ത്രിയാകുന്നതില്‍ തടസമില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വ്യക്തമാക്കിയിരുന്നു. സത്യപ്രതിജ്ഞ സംബന്ധിച്ച് എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടി പി പീതാംബരന്‍ മാസ്റ്റര്‍ ഇന്ന് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു.

നിയമസഭാ സമ്മേളനം തീരും മുന്‍പു ശശീന്ദ്രനെ മന്ത്രിസഭയില്‍ തിരിച്ചെത്തിക്കണമെന്നാതായിരുന്നു എന്‍സിപിയുടെ താല്‍പര്യം. ഏഴിനാണു സമ്മേളനം തീരുന്നത്.