കലക്കി, കിടുക്കി, തിമിര്‍ത്തു; കോട്ടയം പ്രദീപിന് ട്രിപ്പിള്‍ സെഞ്ച്വറി

 -ക്രിസ്റ്റഫര്‍ പെരേര-

കലക്കി, കിടുക്കി, തിമിര്‍ത്തു. കത്തോലിക്കയുണ്ട്, യാക്കോബായ ഉണ്ട്, സുറിയാനിയുണ്ട്. തുടങ്ങിയ ഡയലോഗുകളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ കോട്ടയം പ്രദീപിന് ട്രിപ്പിള്‍ സെഞ്ച്വറി. 2001ല്‍ തുടങ്ങിയ അഭിനയ ജീവിതം 15 വര്‍ഷം പിന്നിടുമ്പോഴാണ് 300 ചിത്രങ്ങള്‍ പൂര്‍ത്തിയാക്കുന്നത്. പ്രദീപ് സ്‌ക്രീനില്‍ വരുമ്പോഴേ പ്രേക്ഷകര്‍ ചിരിച്ച് തുടങ്ങും. സിനിമകളില്‍ ചെറിയ ചെറിയ വേഷം ചെയ്ത് വന്ന പ്രദീപിനെ രക്ഷിച്ചത് തമിഴ് സിനിമയാണ്. ഗൗതംമേനോന്റെ വിണ്ണെ താണ്ടിവരുവായയില്‍ ‘ കഴിച്ചോ, കഴിച്ചോ, കരിമീനുണ്ട്, ഫിഷുണ്ട്, മട്ടനുണ്ട് ‘ എന്ന ഡയലോഗ് പ്രത്യേക ടോണില്‍ പറഞ്ഞതോടെയാണ് ഇയാളാരാ എന്ന് സിനിമാക്കാര്‍ വരെ ശ്രദ്ധിച്ച് തുടങ്ങിയത്.
.
പ്രദീപ് ടച്ച്
kottayampradeepഇപ്പോ അഭിനയിക്കുന്ന സിനിമകളിലെല്ലാം ഇതേ ശൈലിയിലുള്ള കിടിലന്‍ ഡയലോഗുകള്‍ പ്രദീപിന്റെ വക ഉണ്ടാകും. കട്ടപ്പനയിലെ ഋത്വിക് റോഷനില്‍ ധര്‍മജന്റെ അച്ഛനായാണ് അഭിനയിച്ചത്. ഇതുവരെ ചെയ്യാത്ത തരം വേഷം. പക്ഷെ, അതിലും തന്റേതായ ഒരു ടച്ച് ഈ കലാകാരന്‍ വരുത്തി. അതാണ് കലക്കി, കിടുക്കി, തിമിര്‍ത്തു. പടം സൂപ്പര്‍ഹിറ്റായതോടെ പോസ്റ്ററിലും ഇത് പ്രത്യക്ഷപ്പെട്ടു. അടുത്തിടെ റിലീസായ ആനന്ദം, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, 10 കല്‍പ്പനകള്‍ എന്നീ ചിത്രങ്ങളില്‍ പ്രദീപ് കയ്യടി നേടുന്നു. ജൂനിയര്‍ ആര്‍ടിസ്റ്റായാണ് താരം അഭിനയം തുടങ്ങിയത്. 160തോളം ചിത്രങ്ങളില്‍ ജൂനിയര്‍ ആര്‍ടിസ്റ്റായി.
.
തുടക്കം ഐ.വി ശശി ചിത്രത്തില്‍
ഐ.വി ശശിയുടെ ഈ നാട് ഇന്നലെ വരെ എന്ന സിനിമയിലാണ് ആദ്യമായി മുഖം കാണിച്ചത്. പിന്നീട് മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, ദിലീപ് തുടങ്ങിയവരുടെ സിനിമകളില്‍ ആള്‍ക്കൂട്ടത്തില്‍ ഒരാളായി നിന്നു. അത് തന്നെ ഒരുപാട് സഹായിച്ചെന്ന് പ്രദീപി ഓര്‍മിക്കുന്നു. വിണ്ണയ് താണ്ടിവരുവായ ഇറങ്ങിയ ശേഷമാണ് മലയാളത്തില്‍ ചെറുതെങ്കിലും നല്ല കഥാപാത്രങ്ങള്‍ ലഭിച്ചത്. എന്തിന് നയന്‍താര അഭിനയിച്ച പരസ്യചിത്രത്തില്‍ അച്ഛനായി അഭിനയിച്ചു. ആമേന്‍, തട്ടത്തില്‍ മറയത്ത്, ആട് ഒരു ഭീകരജീവിയാണ്, ഒരു വടക്കന്‍ സെല്‍ഫി, ലൈഫ് ഓഫ് ജോസൂട്ടി, എന്നും എപ്പോഴും, ഉട്ടോപ്യയിലെ രാജാവ് അങ്ങനെ നിരവധി ചിത്രങ്ങള്‍.
.
നാദിര്‍ഷയുടെ വാക്ക് കേട്ട് കണ്ണ് നിറഞ്ഞു
kottayam-pradeep-in-atm-movieകുറേ മാസങ്ങള്‍ക്ക് മുമ്പ് നാദിര്‍ഷ വിളിച്ചു. അമര്‍ അക്ബര്‍ അന്തോണിയില്‍ ചെറുതെങ്കിലും ശ്രദ്ധേയമായ വേഷം തന്നിരുന്നു. ഇത്തവണ നാദിര്‍ഷ പറഞ്ഞത്; ഞാനൊരു സിനിമയുടെ തിരക്കഥയുടെ പണിയിലാണ്. അതില്‍ നല്ലൊരു വേഷമുണ്ട്. ഡേറ്റ് തരണം. സത്യം പറഞ്ഞാല്‍ തിരക്കഥാ രചനയുടെ തുടക്കത്തില്‍ ഒരു സംവിധായകന്‍ തനിക്കായി വേഷം ഉറപ്പിക്കുന്നു എന്നറിഞ്ഞ് പ്രദീപിന്റെ കണ്ണ് നിറഞ്ഞു. ശരിക്കും പറഞ്ഞാല്‍ ഒരു അവാര്‍ഡിന് തുല്യമായിരുന്നു നാദിര്‍ഷയുടെ വാക്കുകള്‍. അതുപോലെ ഒരു പരിചയവും ഇല്ലാതിരുന്ന ഡോണ്‍മാക്‌സ് അദ്ദേഹത്തിന്റെ സിനിമയിലേക്ക് വിളിച്ചപ്പോഴും സന്തോഷം തോന്നി.
.
റസിലിംഗ് പഠിക്കാന്‍ രണ്‍ജിപണിക്കരുടെ മടയില്‍
ഗോദ എന്ന ചിത്രത്തില്‍ രണ്‍ജി പണിക്കരുടെ അടുത്ത് റസിലിംഗ് പഠിക്കാന്‍ ചെല്ലുന്നയാളുടെ വേഷമാണ് ചെയ്തത്. വളരെ രസകരമായ കഥാപാത്രമാണ്. താമസിക്കാതെ ചിത്രം റിലീസാകും. അതുപോലെ ധ്യാന്‍ ശ്രീനിവാസ് നായകനായ ഒരേമുഖത്തില്‍ ലൈബ്രറേറിയനായാണ് അഭിനയിച്ചത്. എണ്‍പത്കളുടെ പശ്ചാത്തലത്തിലുള്ള സിനിമയാണ്. അതിനാല്‍ ഒരുപാട് നൊസ്റ്റാള്‍ജിയയുള്ള സിനിമയാണ്. ഇതിന് പുറമേ നിരവധി പ്രോജക്ടുകളുമായി തിരക്കിലാണ് താരം. മമ്മൂട്ടിയെ പോലുള്ളവര്‍ തനിക്ക് നല്‍കുന്ന പ്രോല്‍സാഹനം മറക്കാനാവില്ലെന്ന് പ്രദീപ് പറഞ്ഞു.