മണിക് സര്‍ക്കാറിനെ തോല്‍പ്പിക്കാമെങ്കില്‍ അടിമുടി അഹങ്കാരം കൊണ്ട് നിറച്ച കേരളത്തിലെ സിപിഎം നേതാക്കളെ തോല്‍പ്പിക്കാന്‍ ആര്‍എസ്‌എസിന് എളുപ്പം സാധിക്കും.

പിഎ സുരേഷ്
ലാളിത്യത്തിന്റെ പ്രതീകമായ മണിക് സര്‍ക്കാറിനെ രണ്ടര വര്‍ഷത്തെ കുപ്രചരണം കൊണ്ടും കേന്ദ്രാധികാരം കൊണ്ടും തോല്‍പ്പിക്കാമെങ്കില്‍ അടിമുടി അഹങ്കാരം കൊണ്ട് നിറച്ച.. ഇഷ്ടിക കക്ഷത്തു വെച്ചു നടക്കുന്ന കേരളത്തിലെ സിപിഎം നേതാക്കളെ തോല്‍പ്പിക്കാന്‍ ആര്‍എസ്‌എസിന് എളുപ്പം സാധിക്കും.
ത്രിപുര തോല്‍വിയുടെ പശ്ചാത്തലത്തില്‍ വിഎസിന്റെ മുന്‍ പിഎ സുരേഷ് എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു ,

ത്രിപുര തിരഞ്ഞെടുപ്പില്‍ ഇടതു പക്ഷം പരാജയപ്പെട്ടതിന്റെ വിലയിരുത്തല്‍ ത്രിപുര പാര്‍ട്ടി നടത്തിക്കോളും.കുറെ സുഹൃത്തുക്കളുടെയും സഖാക്കളുടെയും വിലയിരുത്തല്‍ പോസ്റ് കണ്ടു മടുത്താണ് ഇത് എഴുതി പോയത്.മണിക്ക് സര്‍ക്കാരിനെ വ്യക്തി പരമായി അധിക്ഷേപിക്കുന്ന ചില പ്രചാരങ്ങള്‍ സംഘ പരിവാര്‍ നടത്തുന്നത് ക്രൂരവും നീചമാണ്.
ഒരു പാട് തവണ അദ്ദേഹത്തെ കാണാനും സംസാരിക്കാനും അവസരം ഉണ്ടായിട്ടുണ്ട്.

കേന്ദ്ര കമ്മറ്റിയില്‍ നടന്ന പല സുപ്രധാന വിഷയങ്ങളിലും വി എസ് എടുക്കുന്ന നിലപാടിനും ആശയത്തിനും ഒപ്പം ആയിരുന്നു സഖാവ് മണിക്ക് സര്‍ക്കാര്‍.അതുകൊണ്ടു തന്നെ വിഎസിനൊപ്പവും അല്ലാതെയും അദ്ദേഹത്തെ കാണാനും സംസാരിക്കാനും അവസരം ഉണ്ടായിട്ടുണ്ട്.
ഇത്രെയും ലളിത ജീവിതവും കമ്മ്യൂണിസ്റ്റ് സ്വഭാവവും കാത്തു സൂക്ഷിക്കുന്ന ഒരു കമ്മ്യൂണിസ്റ്റിനെ കണ്ടിട്ടില്ല എന്നത് വാസ്തവം.ബുദ്ധദേബ് എന്ന ബംഗാള്‍ മുഖ്യമന്ത്രിയെയും സ. മണിക്ക് സര്‍ക്കാരിനെയും താരതമ്യപ്പെടുത്തുക ആണെങ്കില്‍ നൂറില്‍ നൂറു മാര്‍ക്ക് സ. മണിക്ക് സര്‍ക്കാരിന് തന്നെ.

അദ്ദേഹം തന്റെ ജീവിതം തന്നെ സമരമാക്കിയ ഒരു സഖാവാണ് എന്നത് നിസ്തര്‍ക്കം.ഇത്രയും ലാളിത്യമുള്ള കമ്മ്യൂണിസ്റ്റിനെ വെറും രണ്ടര വര്‍ഷത്തെ കുപ്രചരണം കൊണ്ടും കേന്ദ്രഅധികാരം കൊണ്ടും വോട്ടിങ് മെഷീന്‍ കൊണ്ടും തോല്‍പ്പിക്കാമെങ്കില്‍.അടി മുതല്‍ മുടി വരെ അഹങ്കാരം കൊണ്ട് നിറച്ച.ഇഷ്ടിക കക്ഷത്തു വെച്ചു നടക്കുന്ന കേരളത്തിലെ ബ്രാഞ്ച് സെക്രട്ടറി മുതല്‍ മുകളിലോട്ടുള്ളവരെ തോല്‍പ്പിക്കാന്‍ ത്രിപുരയില്‍ ആര്‍എസ്‌എസ്സ് എടുത്ത സ്ട്രെയിനിങ്ങിന്റെ പകുതി പോലും ഒരു പക്ഷെ ഇവിടെ വേണ്ടിവരില്ല.
(കമ്മ്യൂണിസ്റ്റ് ആയി ഇപ്പോഴും ജീവിക്കുന്ന കേരളത്തിലെ ചില ബ്രാഞ്ച്.. എല്‍ സി.. ഏരിയ സെക്രട്ടറി മാരെയും അംഗങ്ങളെയും മറന്നല്ല ഞാന്‍ ഇത് പറഞ്ഞത്.. )

തോല്‍വി കൊണ്ട് പാഠം പഠിക്കാതെ സന്ദേശം സിനിമയിലെ ശങ്കരാടിയുടെ വിശദീകരണം കൊണ്ട് ഇരുന്നാല്‍ ത്രിപുരയെക്കാള്‍ ഭീകര മായിരിക്കും കേരളത്തിന്റെ അവസ്ഥ.. എന്ന് സൂചിപ്പിക്കാനാണ് ഇത്രെയും കുറിച്ചത്.
പുലി വരുന്നേ പുലി വരുന്നേ എന്ന് പറഞ്ഞിരുന്നിട്ട് യഥാര്‍ത്ഥ പുലി വരുമ്ബോള്‍ രക്ഷിക്കാന്‍ അവശേഷിക്കുന്ന ജനം ഉണ്ടാവാത്ത അവസ്ഥ…

അതായത് എം എന്‍ വിജയന്‍ മാഷ് വര്‍ഷങ്ങള്‍ക്കു മുന്‍പ് പറഞ്ഞ വാക്കുകള്‍ കടമെടുത്താല്‍…. ഇങ്ങനെ പോയാല്‍ പാര്‍ട്ടിയുണ്ടാകും കൂടെ ജനങ്ങള്‍ ഉണ്ടാവില്ല.കൊല്‍ക്കത്തയിലെ ആളും ആരവവും മന്ത്രി വാഹനങ്ങളും ഒഴിഞ്ഞ ആലിമുദ്ധീന്‍ സ്ട്രീറ്റിലെ സ. മുസാഫര്‍ അഹമ്മദ് ഭവന്‍ പോലെയും.ഇപ്പോള്‍ ത്രിപുര അഗര്‍ത്തലയിലെ സംസഥാന കമ്മിറ്റി ഓഫിസ്സായ സ. ദശരഥ് ദേബ് ഭവന്റെ ഇപ്പോഴത്തെ അവസ്ഥ പോലെയും

തിരുവനന്തപുരം പാളയത്തെ എ കെ ജി സെന്ററിനും സംഭവിക്കാതിരിക്കാന്‍ നിതാന്ത ജാഗ്രത ഉണ്ടായേ മതിയാകൂ.
താഴെയുള്ള പാര്‍ട്ടി ഘടകത്തെ ശക്തി പ്പെടുത്തിയില്ലെങ്കില്‍ ഇതൊക്കെ നടക്കാന്‍ വലിയ താമസം വേണ്ട എന്നത് സഖാക്കള്‍ ഒരു സ്വയം വിമര്‍ശനം നടത്തുമ്ബോള്‍ ചര്‍ച്ച ചെയ്യേണ്ട വിഷയം ആണ്.

ഫാസിസം കണ്മുന്നില്‍ ഒരു രാജവെമ്ബാലയെപ്പോലെ യാഥാര്‍ഥ്യം ആയിക്കഴിഞ്ഞു.അതിനെ തോല്‍പ്പിക്കാന്‍ അതിനെക്കാള്‍ വിഷം കുറവുള്ള സര്‍വ്വ ചരാചരങ്ങളെയും കൂട്ട് പിടിച്ചേ മതിയാകൂ അതാണ് ഇന്ധ്യന്‍ യാഥാര്‍ഥ്യം.