ലോക സ്ത്രീ ശാക്തീകരണത്തിന് ആശംസകള്‍ ഫൊക്കാന വനിതാ ഫോറം

ലോക സ്ത്രീ ശാക്തീകരണത്തിന് ഫൊക്കാന വനിതാ ഫോറത്തിന്റെ ആശംസകള്‍ അറിയിക്കുന്നതായി ഫൊക്കാന വിമന്‍സ് ഫോറം ചെയര്‍ പേഴ്‌സണ്‍ ലീലാ മാരേട്ടും വനിതാ ഫോറം എക്‌സിക്കുട്ടീവ് കമ്മിറ്റിയും പത്രക്കുറിപ്പിലൂടെ അറിയിച്ചു.അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ അന്തര്‍ദേശീയ ഫെഡറേഷന്‍ ആയ ഫൊക്കാന സ്ത്രീ ശാക്തീകരണത്തിന്റെയും ,അവസരങ്ങളുടെയും വാതില്‍ തുറന്നിട്ട് കൊടുത്ത സംഘടനയാണ്.ഓരോ കാലഘട്ടങ്ങളിലും ഫൊക്കാനയുടെ നേതൃത്വ രംഗത്തു ഒരു ശക്തമായ വനിതാ നേതാവ് ഉണ്ടായിരുന്നതായി ഫോറം വിലയിരുത്തുന്നു.പക്ഷെ ലോകത്തെ സ്ത്രീകളുടെ അവസ്ഥ അതല്ല. സ്ത്രീകളുടെ സാമൂഹിക തുല്യതയ്ക്ക് വേണ്ടിയുള്ള പോരാട്ടമാണ് ഇപ്പോള്‍ നടക്കേണ്ടത്.പക്ഷെ ലോകത്തിന്റെ ഏതാണ്ടെല്ലാ ഭാഗത്തും സ്ത്രീകളുടെ അവസ്ഥ ഇന്നും പരിതാപകരമാണെന്നു പറയേണ്ടി വരുമ്പോള്‍ അല്പം വിഷമിക്കേണ്ടി വരും .

അന്താരാഷ്ട്ര വനിതാ ദിനം ലോകം ആചരിക്കാന്‍ തുടങ്ങിയിട്ട് ഒരു നൂറ്റാണ്ട് കഴിഞ്ഞു . പക്ഷെ ഇന്നും ലോകത്തിന്റെ പല ഭാഗത്തുമുള്ള സ്ത്രീയുടെ അവസ്ഥ എന്താണ്? ഇങ്ങനെയാണ് മുന്നോട്ട് പോകുന്നതെങ്കില്‍ ഭൂമിയില്‍ ലിംഗ സമത്വം യാഥാര്‍ഥ്യമാകാന്‍ 2186 വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് വേള്‍ഡ് എക്കണോമിക് ഫോറം പ്രസിദ്ധീകരിച്ച ഗ്ലോബല്‍ ജെന്‍ഡര്‍ ഗ്യാപ് റിപ്പോര്‍ട്ട് പറയുന്നത്. ലോക ജനസംഖ്യയുടെ പകുതി വരുന്ന സ്ത്രീകള്‍ ഇന്നും എല്ലാ അവസ്ഥയിലും പുരുഷനേക്കാള്‍ ഏറെ പിന്നിലാണ്. പക്ഷെ അവരെ സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് കൊണ്ടുവരുവാന്‍ ആഗോള തലത്തില്‍ ശ്രമങ്ങള്‍ നടക്കണം.അതിനു ലോകത്തുള്ള എല്ലാ സാംസ്കാരിക സംഘടനകളും ശ്രദ്ധിക്കണം.അതിനായി പദ്ധതികള്‍ തയാറാക്കണം.

ഫൊക്കാനയുടെ വനിതാ ഫോറം ഓരോ വര്‍ഷങ്ങളിലും നടപ്പിലാക്കുന്ന പരിപാടികള്‍ പരോക്ഷമായി സ്ത്രീ ശാക്തീകരണ പരിപാടികള്‍ തന്നെയാണ് .ഫൊക്കാനയുടെ പ്രെസ്റ്റിജ് പരിപാടിയായ കണ്‍വന്‍ഷന്‍ തന്നെ സ്ത്രീകളുടെ കൂട്ടായ്മയുടെ വിജയമാണ് എന്നതില്‍ തര്‍ക്കമില്ലന്നു ലീലാ മാരേട്ട് പറഞ്ഞു.അതിനു ഏറ്റവും വലിയ ഉദാഹരണമാണ് ഫൊക്കാന ചിക്കാഗോയില്‍ മറിയാമ്മ പിള്ള പ്രസിഡന്റായിരിക്കുമ്പോള്‍ നടത്തിയ കണ്‍വന്‍ഷന്‍ .എല്ലാ പരിപാടികളിലും സ്ത്രീകള്‍ക്കുണ്ടായിരുന്ന കോ ഓര്‍ഡിനേഷന്‍ വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു.അതുകൊണ്ട് സ്ത്രീകളെ മാറ്റിനിര്‍ത്തിയിട്ടുള്ള ഒരു പ്രവര്‍ത്തനവും ഒരു സംഘടനയ്ക്കും വിജയകരമാവില്ല.ഒരു സ്ത്രീയുടെ വിജയമാണ് ഒരു കുടുംബത്തിന്റെ വിജയം എന്ന് പറയും പോലെ ആണ് ലോകത്തെ ഓരോ സംഘടനകളുടെയും പ്രവര്‍ത്തന വിജയം.1857 മാര്‍ച്ച്, 8 ന്, ന്യൂയോര്‍ക്കിലെ വനിതകള്‍ നടത്തിയ സമരവും പ്രക്ഷോഭവുമാണ് വനിതാദിനത്തിന് തുടക്കമായതെങ്കില്‍ ഇന്നും അത്തരം പ്രക്ഷോഭങ്ങള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും നടക്കുന്നു.നമ്മുടെ കൊച്ചു കേരളത്തില്‍ പോലും ഇപ്പോള്‍ നടക്കുന്ന നേഴ്‌സിങ് സമരം തന്നെ ഉദാഹരണം.തുണിമില്ലുകളില്‍ ജോലിചെയ്തിരുന്ന സ്ത്രീകള്‍ കുറഞ്ഞ ശമ്പളത്തിനെതിരായും ദീര്‍ഘസമയത്തെ ജോലി ഒഴിവാക്കുവാനും മുതലാളിത്തത്തിനുമെതിരെ വോട്ടുചെയ്യാനുമുളള അവകാശത്തിനുവേണ്ടിയും ആദ്യമായി ശബ്ദമുയര്‍ത്തിയപ്പോള്‍ അത് ചരിത്രത്തിന്റെ ഭാഗമായി എങ്കില്‍ ഇനിയും നടക്കുന്ന എല്ലാ സമരങ്ങളും ചരിത്രത്തിന്റെ ഭാഗമാവുകയും ചെയ്യും.അതിനുള്ള ശ്രമങ്ങള്‍ ലോകത്തു ഇപ്പോളും നടക്കുന്നു .സാമൂഹികമായും തൊഴില്പരമായും സ്ത്രീ പുരുഷനൊപ്പം എത്തി നില്ക്കുന്നു എന്നു ആവര്‍ത്തിച്ച് അവകാശപ്പേടുമ്പോഴും സ്വന്തം കുടുംബത്തില്‍ പോലും അവള്‍ സുരക്ഷിതയല്ലെന്ന ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യം മനസ്സില്‍ ഊട്ടിയുറപ്പിക്കപ്പെടുകയാണ്. എല്ലാ രംഗങ്ങളിലും മാറ്റം ഉണ്ടാകുന്ന പോലെ സ്ത്രീയോടുള്ള സമൂഹത്തിന്റെ ചിന്താഗതിയിലും മാറ്റങ്ങള്‍ ഉണ്ടാകുമെന്ന പ്രത്യാശയോടെ ലോകത്തുള്ള എല്ലാ വനിതാ സുഹൃത്തുക്കളാക്കും ഫൊക്കാനാ വനിതാ ഫോറം ആശംസകള്‍ അറിയിക്കുന്നു