വിചാരണ നേരിടാന്‍ തയാറെടുത്ത് ദിലീപ്

കൊച്ചി: രക്ഷപ്പെടാന്‍ ആകാത്ത വിധം വാഹനത്തില്‍ തടഞ്ഞ് വച്ച് ബലാത്സംഗം ചെയ്യുക, ഗൂഢാലോചന നടത്തി തട്ടിക്കൊണ്ട് പോകുക,തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കുക തുടങ്ങിയ ഒന്നാം പ്രതിക്കെതിരെയുള്ള പ്രധാനകുറ്റങ്ങള്‍. ബലാത്സംഗത്തിനും, പതട്ടിക്കൊണ്ട് പോകലിനും,തെളിവ് നശിപ്പിക്കലിനുമുള്ള ഗൂഢാലോചനയില്‍ എട്ടാം പ്രതിക്ക് പങ്ക്. മറ്റുള്ളവര്‍ കൂട്ടായും ഉത്സാഹികളുമായി കുറ്റകൃത്യത്തില്‍ പങ്കെടുത്തവരെന്നും പരാമര്‍ശം.

നടിയെ ആക്രമിച്ച കേസില്‍ പ്രതികള്‍ നടത്തിയിട്ടുള്ള കുറ്റകൃത്യങ്ങളെ സംബന്ധിച്ച് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ചിട്ടുള്ള കുറ്റപത്രത്തിലെ പ്രധാന സൂചന ഇങ്ങനെ. നാളെ വിചാരണ കോടതി പ്രതികളെ സമന്‍സ് അയച്ച് വിളിപ്പിച്ചിട്ടുണ്ട്. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയും എട്ടാം പ്രതി നടന്‍ ദിലീപുമാണ്. കേസില്‍ ഇവരുള്‍പ്പെടെ 12 പേര്‍ക്കെതിരെയാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്.

നാളെ മറ്റു നടപടിയൊന്നും ഉണ്ടാവില്ല. പേരുവിളിച്ച് പ്രതിക്കൂട്ടില്‍ കയറ്റി നിര്‍ത്തും. പ്രതികള്‍ക്കുവേണ്ടി അഭിഭാഷകര്‍ ഹാജരായാലും മതി. തുടര്‍ന്നു കക്ഷികളുടെ പ്രാരംഭ വാദവും കുറ്റപത്രം വായിച്ചു കേള്‍ക്കാനും വേണ്ടി കേസ് മറ്റൊരു ദിവസത്തിലേക്കു മാറ്റും. പിന്നീടാകും വിസ്താരം ആരംഭിക്കുക. ഇപ്പോഴത്തെ സാഹചര്യത്തില്‍ മധ്യവേനല്‍ അവധിക്കുശേഷമാകും വിചാരണ ആരംഭിക്കുക. വിചാരണ തുടങ്ങിയാല്‍ ഇടയ്ക്കിടെ താരം കോടതി കയറേണ്ടി വരും. അതുകൊണ്ടുതന്നെ സിനിമാ അഭിനയത്തില്‍നിന്നു തല്‍ക്കാലം വിട്ടുനില്‍ക്കാനാണ് ദിലീപ് ആലോചിക്കുന്നത്. നാളെ കോടതിയില്‍ ദിലീപ് എത്തുമോ എന്നത് ഏവരും ആകാംഷയോടെ ഉറ്റുനോക്കുന്ന കാര്യമാണ്. പള്‍സറും ദിലീപും നാളെ ഒരു പ്രതിക്കൂട്ടില്‍ നില്‍ക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം.

355 സാക്ഷികളുള്ള കേസില്‍ പ്രൊസിക്യൂഷന്‍ 272 രേഖകളും പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. അറുപത് ദിവസത്തിനുള്ളില്‍ ആദ്യകുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കഴിഞ്ഞ മെയ് 19 മുതല്‍ പെരുമ്പാവൂര്‍ സി ഐ ബൈജു പൗലോസിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് ദിലീപ് കുടുങ്ങിയത്. അറുമാസത്തോളം നീണ്ട അന്വേഷണത്തിനൊടുവില്‍ കഴിഞ്ഞ നവംമ്പറിലാണ് കേസില്‍ ദിലീപിനെ പൊലീസ് അനുബന്ധകുറ്റപത്രം സമര്‍പ്പിക്കുന്നത്. കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്നതിനാവശ്യമായ ശക്തമായ തെളിവുകളും സാക്ഷികളുമുണ്ടെന്നും പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സി ഐ ബൈജു പൗലോസ് വ്യക്തമാക്കി.

ഐ പി സി 376 ഡിയാണ് പള്‍സര്‍ സുനിക്കെതിരെ ചുമത്തിയിട്ടുള്ള പ്രധാന വകുപ്പ്. ഒറ്റയ്‌ക്കോ കൂട്ടായോ സ്ത്രീയെ മാനഭംഗപ്പെടുത്തുക എന്നത് ഈ വകുപ്പിന്റെ നിര്‍വ്വചനത്തില്‍ ഉള്‍പ്പെടും. ദേഹോപദ്രവം എല്‍പ്പിച്ചതില്‍ പ്രധാന പങ്ക് പള്‍സര്‍ സുനിക്കാണെന്നാണ് പ്രൊസിക്യൂഷന്‍ വിവരിച്ചിട്ടുള്ളത്. മറ്റുള്ളവര്‍ കൈയില്‍ പിടിക്കുകയും മറ്റ് ചെയ്ത് സുനിയെ സഹായിക്കുക മാത്രമാണ് ചെയ്തതന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ശിക്ഷാനിയമത്തില്‍ അടുത്തകാലത്തുണ്ടായ മാറ്റമുള്‍ക്കൊണ്ടാണ് പള്‍സര്‍ സുനിക്കെതിരെ പൊലീസ് ഐ പി സി 376 ഡി ചുമത്തിയതെന്നാണ് ചൂണ്ടികാണിപ്പെടുന്നത്.

നേരത്തെ ബലപ്രയോഗത്തിലൂടെ ശാരീരിക ബന്ധത്തിലേര്‍പ്പെട്ടാല്‍ മാത്രമേ കുറ്റവാളിക്കെതിരെ പൊലീസ് ഈ വകുപ്പ് ചുമത്തിയിരുന്നുള്ളു. എന്നാല്‍ ഇപ്പോള്‍ ദുരുദ്ദേശ്യത്തോടെ സ്ത്രികളുടെ രഹസ്യഭാഗങ്ങളില്‍ സ്പര്‍ശിച്ചാല്‍ പോലും ഈ വകുപ്പ് ഉള്‍പ്പെടുത്തി പ്രതിക്കെതിരെ പൊലീസിന് കേസെടുക്കാമെന്ന സ്ഥിതിയിലേക്ക് നിയമം പരിഷ്‌കരിച്ചിട്ടുണ്ടെന്ന് നിയമ വിദഗ്ദ്ധര്‍ വ്യക്തമാക്കി. ഈ വകുപ്പുകളെല്ലാം പ്രധാന ഗൂഢാലോചനക്കാരനായ ദിലീപിനെതിരേയും പൊലീസ് ചുമത്തുന്നു.

നടിയെ ആക്രമിച്ച് അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ വിചാരണ വൈകിപ്പിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതിയും വ്യക്തമാക്കിയിട്ടുണ്ട്. കേസില്‍ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങളുടെ പകര്‍പ്പും ഇതിന്റെ ശബ്ദരേഖയും ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജി പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ വാക്കാലുള്ള പരാമര്‍ശം. ദൃശ്യങ്ങളുടെ പകര്‍പ്പിന് തനിക്ക് അവകാശം ഉണ്ടെന്നും ഇതു നിഷേധിക്കുന്നത് നിയമവിരുദ്ധമാണെന്നും ദിലീപ് ഹര്‍ജിയില്‍ പറയുന്നു.

ദൃശ്യങ്ങളുടെ പകര്‍പ്പും ശബ്ദരേഖയും തനിക്ക് ലഭ്യമാകുന്നതുവരെ വിചാരണ നടപടികള്‍ നിറുത്തി വെയ്ക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതു സാധ്യമല്ലെന്നാണ് ഹൈക്കോടതി അഭിപ്രായപ്പെട്ടത്. തുടര്‍ന്ന് കേസില്‍ സര്‍ക്കാരിന്റെ നിലപാടറിയിക്കാന്‍ നിര്‍ദേശിച്ച് ഹര്‍ജി മാര്‍ച്ച് 21 ലേക്ക് മാറ്റി.