ന്യൂഡല്‍ഹി: വിവിധ സേവനങ്ങളെ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി. സുപ്രീംകോടതിയുടേതാണ് ഉത്തരവ്. ആധാര്‍ കേസിലെ വിധി വരുന്നതുവരെയാണ് സമയപരിധി നീട്ടിയത്. നേരത്തെ 2018 മാർച്ച് 31വരെ ആയിരുന്നു കേന്ദ്ര സർക്കാർ സമയം അനുവദിച്ചിരുന്നത്. സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് ഈ പ്രഖ്യാപനം.
തത്കാൽ പാസ്‌പോർട്ട് ലഭിക്കുന്നതിന് ആധാർ നിർബന്ധമാക്കരുതെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ച് കേന്ദ്രത്തോട് നിർദ്ദേശിച്ചു.
പുതുതായി അക്കൗണ്ട് തുടങ്ങുന്നവർ ആറു മാസത്തിനകം ആധാർ നമ്പർ ലഭ്യമാക്കണമെന്നും നിർദേശിച്ചു. അക്കൗണ്ട് ഉള്ളവരും പുതിയ അക്കൗണ്ടുകാരും സമയപരിധി പാലിച്ചില്ലെങ്കിൽ അക്കൗണ്ട് മരവിപ്പിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്.
ഇതു ചോദ്യംചെയ്‌തുള്ള ഹർജികളിന്മേലാണു സുപ്രീംകോടതി വിധി. ബാങ്ക് അക്കൗണ്ട്, മൊബൈൽ ഫോൺ കണക്‌ഷൻ തുടങ്ങിയവയ്‌ക്ക് ആധാർ നമ്പർ നിർബന്ധമാക്കിയതിനെ ചോദ്യം ചെയ്തായിരുന്നു ഹർജികൾ. എന്നാല്‍ സബ്‌സിഡി, മറ്റ് സേവനങ്ങള്‍ എന്നിവ ലഭിക്കുന്നതിന് ആധാര്‍ ബന്ധിപ്പിക്കേണ്ട അവസാന തിയതി മാര്‍ച്ച് 31 തന്നെയായിരിക്കും.