വിഷാദം (കവിത )

ആശാ അരവിന്ദ്

വിഷാദം,
പുളിയുറുമ്പുകളെപ്പോലെ
പെരുവിരലിലൂടെ അരിച്ചു കയറി,
കെട്ടു പോയ കണ്ണുകൾ തുരന്നു
തലച്ചോറിൽ കൂടൊരുക്കും.

ഇര കാത്തു കിടക്കുന്ന
പെരുമ്പാമ്പിനെപോലെ
ഇരുണ്ട ഇടനാഴിയിൽ
തക്കം പാർത്തിരിക്കും.

ആദിയും അന്തവുമില്ലാത്ത
ശബ്ദം പോലും തിരിച്ചു വരാത്ത
തമോ ഗർത്തത്തിലേക്ക്
തള്ളിയിടും.

വിരൽത്തുമ്പിൽ അക്ഷരങ്ങൾ
മരിച്ചു മരവിക്കും.
അദൃശ്യമായ ചങ്ങലകൾ
ബന്ധനങ്ങൾ തീർക്കും.

അവസാനം, ചതുപ്പിൽ
പതുങ്ങികിടന്നു,
മുതലയെപ്പോലെ,
വലിച്ചു താഴ്‌ത്തും.