സെക്രട്ടേറിയറ്റ് ഹൗസിങ് സഹകരണസംഘത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് പത്ത് ജീവനക്കാരെ മുഖ്യമന്ത്രി സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് ഹൗസിങ് സഹകരണസംഘത്തിലെ വായ്പാ വിതരണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് പത്ത് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. സഹകരണസംഘം രജിസ്ട്രാര്‍ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ ഉത്തരവ്. കോണ്‍ഗ്രസ് അനുകൂല സംഘടനയില്‍ പെട്ടവരെയാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

ദിലീപ് ഖാന്‍, അജിത, സജിത കുമാരി, ഡിഎം ജോസ്, എസ് ബിന്ദു, ഡിജി ഷാജി, ടികെ പ്രസാദ് എന്നീ ആറ് ജീവനക്കാരുടെ സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍ പുറപ്പെടുവിച്ചു. മറ്റ് നാല് പേര്‍ സെക്രട്ടേറിയറ്റിന് പുറത്ത് ജോലി ചെയ്യുന്നവരാണ്. ഇവരുടെ സസ്‌പെന്‍ഷ് ഓര്‍ഡര്‍ വൈകാതെ പുറത്തിറങ്ങുമെന്ന് ഔദ്യോഗിക വൃത്തം അറിയിച്ചു. നേരത്തെ വായ്പാവിതരണത്തിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് സഹകരണസംഘം സെക്രട്ടറി രവീന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പുറമെയാണ് പത്ത് ജീവനക്കാര്‍ക്ക് നേരെയുള്ള ഔദ്യോഗിക തലത്തിലെ നടപടി.

കോണ്‍ഗ്രസ് അനുകൂല സംഘടനയായ കേരള സെക്രട്ടേറിയറ്റ് അസോസിയേഷനാണ് സെക്രട്ടേറിയറ്റ് ജീവനക്കാരുടെ ഹൗസിങ് സഹകരണ സംഘത്തിന്റെ ഭരണസമിതി.

അതേസമയം, മുഖ്യമന്ത്രിയുടെ നടപടി രാഷ്ട്രീയപ്രേരിതമാണെന്നും സൊസൈറ്റിയിലെ അഴിമതികള്‍ കണ്ടെത്തിയ അംഗങ്ങളെയാണ് സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നതെന്നും കേരളാ സെക്രട്ടേറിയറ്റ് അസോസിയേഷന്‍ ആരോപിക്കുന്നു.