ഫൈനല്‍ കാണാതെ ഇന്ത്യയുടെ പി വി സിന്ധു പുറത്ത്

ബിര്‍മിംഗ്ഹാം: ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ കാണാതെ ഇന്ത്യയുടെ പി.വി.സിന്ധു പുറത്ത്. സെമി ഫൈനലില്‍ ജപ്പാന്റെ അകാനെ യാമാഗുച്ചിയോട് ഒന്നിനെതിരേ രണ്ടു ഗെയിമുകള്‍ക്കാണു സിന്ധു തോല്‍വിക്ക് വഴങ്ങിയത്. ആദ്യ ഗെയിം സ്വന്തമാക്കിയശേഷമായിരുന്നു സിന്ധുവിന്റെ വമ്പന്‍ തോല്‍വി. സ്‌കോര്‍: 19-21, 21-19, 21-18.

ആദ്യ ഗെയിമില്‍ വ്യക്തമായ ആധിപത്യത്തോടെയാണ് സിന്ധു തുടങ്ങിയത്. ഒരുഘട്ടത്തില്‍ 6-0 എന്ന നിലയില്‍ യാമാഗുച്ചിയെ സിന്ധു പിന്തള്ളിയെങ്കിലും ശക്തമായി തിരിച്ചുവന്ന യാമാഗുച്ചി 17-16 എന്ന നിലയില്‍ ഗെയിം തിരിച്ചു പിടിച്ചു. ഇഞ്ചോടിഞ്ചു പോരാട്ടത്തില്‍ 19-21 എന്ന സ്‌കോറില്‍ ആദ്യ ഗെയിം സ്വന്തം പേരില്‍ എഴുതാന്‍ സിന്ധുവിനു കഴിഞ്ഞു.

അതേസമയം, രണ്ടാം ഗെയിമില്‍ യാമാഗുച്ചി ശക്തമായി തിരിച്ചുവന്നു. തുടര്‍ച്ചയായി ലീഡ് നിലനിര്‍ത്തിയ യാമാഗുച്ചി ഒരുഘട്ടത്തില്‍ 19-15 എന്ന നിലയില്‍ സിന്ധുവിനെ പിന്നിലാക്കി. എന്നാല്‍ തിരിച്ചടിച്ച സിന്ധു മൂന്നു പോയിന്റുകള്‍ സ്വന്തമാക്കി 19-18 എന്ന നിലയില്‍ പോരാട്ടം എത്തിച്ചെങ്കിലും തുടര്‍ന്ന് സിന്ധുവിനു പോയിന്റുകള്‍ നഷ്ടപ്പെട്ടതോടെ യാമാഗുച്ചി ഗെയിം സമനിലയില്‍ എത്തിക്കുകയായിരുന്നു

നിര്‍ണായകമായ മൂന്നാം ഗെയിം സിന്ധുവിന്റെ ആധിപത്യത്തോടെയാണ് ആരംഭിച്ചത്. 5-3 എന്ന നിലയില്‍ തുടങ്ങി 13-7 എന്ന നിലയില്‍ സിന്ധു ഒരുഘട്ടത്തില്‍ മുന്നിട്ടുനിന്നു. എന്നാല്‍ യാമാഗുച്ചി തുടര്‍ച്ചയായി റാലികള്‍ കളിക്കാന്‍ ആരംഭിച്ചതോടെ സിന്ധു പതറി. ഒടുവില്‍ യാമാഗുച്ചി
മൂന്നാം ഗെയിമും മത്സരവും നേടിയെടുക്കുകയായിരുന്നു.