ലിംഗായത്തുകള്‍ക്ക് മതന്യൂനപക്ഷ പദവി നല്‍കാന്‍ കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനം

ബംഗളൂരു:ബംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കര്‍ണാടകയില്‍ നിര്‍ണായക നീക്കവുമായി സിദ്ദരാമയ്യ സര്‍ക്കാര്‍. ലിംഗായത്തുകള്‍ക്ക് മതന്യൂനപക്ഷ പദവി നല്‍കാനുള്ള നാഗമോഹന്‍ ദാസ് കമ്മിറ്റി റിപ്പോര്‍ട്ട് കര്‍ണാടക മന്ത്രിസഭ അംഗീകരിച്ചു. ഇത് കൂടാതെ ലിംഗായത്തുകളെ പ്രത്യേക മതമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് അപേക്ഷ നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ ആക്‌ട് പ്രകാരം ലിംഗായത്തുകള്‍ക്ക് പ്രത്യേക മതപദവി നല്‍കണമെന്നാണ് ആവശ്യം.

തങ്ങള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കണമെന്നത് ലിംഗായത്തുകളുടെ ഏറെക്കാലമായുള്ള ആവശ്യമാണ്. ലിംഗായത്തുകളുടെ ഈ ആവശ്യം പരിഗണിക്കാനാവില്ലെന്നായിരുന്നു ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും നിലപാട്. എന്നാല്‍ സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നല്‍കിയ അപേക്ഷ തള്ളിക്കളഞ്ഞ് ലിംഗായത്ത് വിഭാഗത്തെ പിണക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തുനിഞ്ഞേക്കില്ല. അതേസമയം, ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ അത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നേട്ടമായി കണക്കാക്കുകയും ചെയ്യും. ഈ സാഹചര്യത്തില്‍ ബി.ജെ.പി സര്‍ക്കാരിന്റെ നിലപാട് നിര്‍ണായകമാകും. സംസ്ഥാന ജനസംഖ്യയുടെ 17 ശതമാനം വരുന്ന ലിംഗായത്തുകള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കുന്നത് തിരഞ്ഞെടുപ്പില്‍ നേട്ടമാകുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.