സന്തോഷ് ട്രോഫി: ഗോവയെ തകര്‍ത്ത് കര്‍ണാടക; ഒഡിഷയെ കീഴടക്കി മിസോറാം

72-ാമത് സന്തോഷ് ട്രോഫിയില്‍ ഇന്ന് നടന്ന മത്സരങ്ങളില്‍ കര്‍ണാടകയ്ക്കും മിസോറാമിനും വിജയം. കര്‍ണാടക ഗോവയെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. ആദ്യ പകുതിയില്‍ ഗോവ ഒരു ഗോളിന് മുന്നിലായിരുന്നു. 27-ാം മിനുട്ടില്‍ കപില്‍ ഹോബിളാണ് ഗോവയ്ക്ക് വേണ്ടി ഗോള്‍ നേടിയത്.

എന്നാല്‍ രണ്ടാം പകുതിയില്‍ നാലു ഗോളുകള്‍ നേടി കര്‍ണാടക വിജയം കയ്യിലാക്കുകയായിരുന്നു. 54-ാം മിനുട്ടില്‍ വിഗ്‌നേഷാണ് കര്‍ണാടകയുടെ ആദ്യ ഗോള്‍ നേടിയത്. 61-ാം മിനുട്ടില്‍ രാജേഷ് നേടിയ ഗോളിലൂടെ കര്‍ണാടക ലീഡ് സ്വന്തമാക്കി. 70-ാം മിനുട്ടില്‍ മാത്യു ഗോണ്‍സാല്‍വസിന്റെ സെല്‍ഫ് ഗോളിലൂടെ കര്‍ണാടക ലീഡുയര്‍ത്തി. 89-ാം മിനുട്ടില്‍ ലിയോണ്‍ അഗസ്റ്റിന്‍ കര്‍ണാടകയുടെ നാലാമത്തെ ഗോളും നേടി.

ഒഡിഷയ്‌ക്കെതിരെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കായിരുന്നു മിസോറാമിന്റെ വിജയം. ലാല്‍റമാവിയ ഇരട്ട ഗോളുകള്‍ നേടിയ മത്സരത്തിന്റെ ആദ്യ പകുതിയില്‍ മിസോറാം 2-0ന് മുന്നിലായിരുന്നു. ലാല്‍ഭിയാഖ്‌ലുവ, മല്‍സവ്ഡാവ്ഗ്‌സ, ലാല്‍ റിന്‍പുയ എന്നിവരാണ് മറ്റ് സ്‌കോറര്‍മാര്‍.