ജയിക്കാന്‍ എല്ലാ വിഭാഗം ആളുകളുടെ വോട്ടും ആവശ്യമാണ് :മാണിയോട് അയിത്തമില്ലെന്ന് വൈക്കം വിശ്വന്‍

തിരുവനന്തപുരം: കെ.എം.മാണിയോട് അയിത്തമില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. ചെങ്ങന്നൂരില്‍ ജയിക്കാന്‍ മാണി ഗ്രൂപ്പിന്റേതടക്കം എല്ലാ വിഭാഗം ആളുകളുടെയും വോട്ടും ആവശ്യമാണ്. മാണി ഗ്രൂപ്പിന്റെ വോട്ട് വേണ്ടെന്ന് സിപിഐ പറഞ്ഞിട്ടില്ല. മുന്നണി പ്രവേശം കൂട്ടായി എടുക്കേണ്ട തീരുമാനമാണെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.

ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മാണി വിഭാഗത്തെ ഇടതുമുന്നണിയില്‍ എത്തിക്കാന്‍ ലക്ഷ്യമിട്ടുള്ള നീക്കങ്ങളായിരുന്നു സിപിഐഎമ്മില്‍ നിന്നും ഉണ്ടായതെങ്കിലും സിപിഐ ശക്തമായി എതിര്‍ക്കുകയായിരുന്നു. സിപിഐഎം പൊളിറ്റ്ബ്യൂറോ തീരുമാനപ്രകാരം സിപിഐഎം നേതാക്കള്‍ അനുനയ ശ്രമവുമായി സിപിഐ കേന്ദ്ര നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ മാണിയുമായി സഹകരിക്കേണ്ടതില്ലെന്ന ഉറച്ച നിലപാടിലാണ് സിപിഐ സംസ്ഥാന നേതൃത്വം.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സിപിഐഎം തന്റെ പാര്‍ട്ടിയുടെ സഹായം തേടിയെന്ന് ഇന്നലെ കെ എം മാണി പറഞ്ഞിരുന്നു. സിപിഐഎം സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ നേരിട്ടെത്തിയാണ് സഹായം തേടിയതെന്നും മാണി വെളിപ്പെടുത്തി. തിരുവനന്തപുരത്ത് വന്നാണ് സജി ചെറിയാന്‍ പിന്തുണ തേടിയത്. എന്നാല്‍ ചെങ്ങന്നൂരില്‍ പിന്തുണയ്ക്കുന്നതുമായി ബന്ധപ്പെട്ട് കേരള കോണ്‍ഗ്രസ് ആരുമായും ചര്‍ച്ച ചെയ്തിട്ടില്ലെന്ന് മാണി വ്യക്തമാക്കിയിരുന്നു.

കേരള കോണ്‍ഗ്രസിന്റെ സഹകരണം സംബന്ധിച്ച്‌ ഇടതുമുന്നണിയില്‍ അഭിപ്രായ ഭിന്നത രൂക്ഷമാകുന്നതിനിടെയാണ് കെ എം മാണിയുടെ പ്രസ്താവന. കേരള കോണ്‍ഗ്രസിനെതിരെ ശക്തമായി രംഗത്തുള്ള സിപിഐയെ കെ എം മാണി ശക്തമായി വിമര്‍ശിച്ചു. കേരളത്തില്‍ ഏതെങ്കിലും മണ്ഡലത്തില്‍ ഒറ്റയ്ക്ക് നിന്നാല്‍ സിപിഐയ്ക്ക് വിജയിക്കാനാകുമോ എന്ന് മാണി പരിഹസിച്ചു. അതേസമയം കേരള കോണ്‍ഗ്രസിന് പല മണ്ഡലങ്ങളിലും ഒറ്റയ്ക്ക് ജയിക്കാനുള്ള ശേഷിയുണ്ട്.

മുന്നണി പ്രവേശനത്തിനായി കേരള കോണ്‍ഗ്രസ് ഒരാളുടെയും അടുത്ത് പോയിട്ടില്ല. ഈ സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസിനെ സഹകരിപ്പിക്കുന്നത് സംബന്ധിച്ച്‌ സിപിഐഎം- സിപിഐ കേന്ദ്രനേതൃത്വങ്ങള്‍ ചര്‍ച്ച നടത്തി എന്നത് വിചിത്രമാണെന്നും കെ എം മാണി പറഞ്ഞിരുന്നു.