ഹാദിയ കേസിനായി ചെലവായത് ഒരു കോടിയോളം രൂപ

വിവാദമായ ഹാദിയ കേസ് സുപ്രീംകോടതിയില്‍ നടത്തിയതിന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സമിതിക്ക് ചെലവായത് 99.52 ലക്ഷം രൂപ. പാര്‍ട്ടി സംസ്ഥാന സമിതി പ്രസിദ്ധീകരിച്ച കണക്കിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.

കേസിന്റെ പലഘട്ടങ്ങളിലായി കോടതിയില്‍ ഹാജരായ അഭിഭാഷകര്‍ക്ക് ഫീസിനത്തില്‍ 93,85,000 രൂപ ചെലവഴിച്ചു. യാത്രച്ചെലവ് ഇനത്തില്‍ 5,17,324 രൂപയും അഡ്വ. ഹാരിസ് ബീരാന്റെ ഓഫീസിലെ പേപ്പര്‍ വര്‍ക്കിന് 50,000 രൂപ നല്‍കിയതുള്‍പ്പടെ ആകെ 99,52,324 രൂപയാണ് കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട് ചെലവഴിച്ചിരിക്കുന്നത്.

കേസ് നടത്താനായി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍ കേരളത്തിലാകമാനം ധനസമാഹരണം നടത്തിയിരുന്നു. ഇങ്ങനെ നടത്തിയ ധനസമാഹരണത്തില്‍ 80,40,405 രൂപ ലഭിച്ചിരുന്നു. ഇതിനു പുറമേ, ബാങ്ക് അക്കൗണ്ടിലേക്ക് ലഭിച്ച തുകയടക്കം, ആകെ 81,61,245 രൂപയാണ് ലഭിച്ചത്. തുടര്‍ന്നും വേണ്ടിവന്ന 17,91,079 രൂപ പോപുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തന ഫണ്ടില്‍ നിന്നാണ് നല്‍കിയത്.

സീനിയര്‍ അഭിഭാഷകരായ കബില്‍ സിബല്‍ ഏഴു തവണയും ദുഷ്യന്ത് ദവേ മൂന്ന് തവണയും ഇന്ദിരാ ജയ്‌സിങ് നാല് തവണയും മര്‍സൂഖ് ബാഫഖി ഒരു തവണയും ഹാജരായിട്ടുണ്ട്.