കൊല്‍ക്കത്ത: സന്തോഷ് ട്രോഫിയില്‍ കേരളം സെമി ഫൈനലില്‍. മഹാരാഷ്ട്രയെ എതിരില്ലാതെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് കേരളത്തിന്റെ മൂന്നേറ്റം. തുടര്‍ച്ചയായ മൂന്നാം ജയത്തോടെയാണ് സെമി ഫൈനല്‍ കേരളം ഉറപ്പാക്കിയത്. ഹൗറ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ കരുത്തരായ മഹാരാഷ്ട്രയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തകര്‍ത്താണ് കേരളത്തിന്റെ മുന്നേറ്റം. ആദ്യ പകുതിയില്‍ കേരളം 2-0ന് മുന്നിലായിരുന്നു.
കേരളത്തിനായി രാഹുൽ രാജ് , എം.എസ്. ജിതിൻ, രാഹുൽ കെ.പി എന്നിവരാണ് ഗോൾ നേടിയത്. ആദ്യ മൽസരത്തിൽ ചണ്ഡിഗഡിനെ 5–1ന് തകർത്ത കേരളം രണ്ടാം മൽസരത്തിൽ മണിപ്പൂരിനെ എതിരില്ലാത്ത ആറു ഗോളുകൾക്കും തോൽപ്പിച്ചിരുന്നു.
മത്സരത്തിന്റെ തുടക്കം മുതല്‍ മൈതാനത്ത് കേരളത്തിനായിരുന്നു ആധിപത്യം. മഹാരാഷ്ട്ര മുന്നേറ്റനിരയ്ക്ക് യാതെരു അവസരവും നല്‍കാതെ ആദ്യ പകുതിയില്‍ രണ്ട് ഗോളിന് മുന്നിലായിരുന്നു കേരളം. മത്സരത്തിന്റെ 23-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ രാഹുല്‍ രാജാണ് കേരളത്തിന്റെ ആദ്യ ഗോള്‍ വലയിലാക്കിയത്. 38-ാം മിനിറ്റില്‍ മഹാരാഷ്ട്ര ഗോളിയെ കബളിപ്പിച്ച് ജിതിന്‍ കേരളത്തെ രണ്ട് ഗോളിന് മുന്നിലെത്തിച്ചു. 57-ാം മിനിറ്റില്‍ ലീഡ് മൂന്നാക്കി ഉയര്‍ത്തി കെപി രാഹുല്‍ കേരളത്തിന്റെ വിജയം ഉറപ്പിച്ചു.