മുഖ്യമന്ത്രി പിണറായിയും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും കൂടിക്കാഴ്ച നടത്തി; കീഴാറ്റൂര്‍ ചര്‍ച്ച ചെയ്തില്ല

ന്യൂഡൽഹി: കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ദേശീയ ജലപാത വികസനവും സംസ്ഥാനത്തെ ദേശീയപാത വികസനവുമാണ് ചർച്ചയായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കീഴാറ്റൂർ വിഷയത്തിൽ ചർച്ച നടന്നോ എന്ന ചോദ്യത്തിന് ഇക്കാര്യത്തിൽ തനിക്ക് പറയാനുള്ളത് നേരത്തെ പറഞ്ഞതല്ലേ എന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. മൂന്ന് ദിവസമായി താൻ സഭയിൽ എത്താത്തത് ചോദ്യം ചെയ്ത പ്രതിപക്ഷ നിലപാടും മുഖ്യമന്ത്രി തള്ളി.

ജനകീയ സമരത്തിലൂടെ ദേശീയ ശ്രദ്ധയിലെത്തിയ തളിപ്പറമ്പ് കീഴാറ്റൂരില്‍ എലവേറ്റഡ് ഹൈവേയുടെ (ആകാശപ്പാത) സാധ്യത തേടി പിണറായി വിജയന്‍ ഗഡ്കരിയെ കാണുമെന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. ഇതിനായിട്ടാണു ഗഡ്കരിയുടെ സമയം തേടിയതെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ സന്ദര്‍ശനവേളയില്‍ പിണറായി ഗഡ്കരിയോട് ഇവ ചോദിച്ചില്ലെന്നാണ് അറിയുന്നത്.