ഇന്ത്യയിലാദ്യമായി മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്നതിന് മാര്‍ഗരേഖ പുറത്തിറക്കി കേരള സര്‍ക്കാര്‍

തിരുവനന്തപുരം: ഇന്ത്യയില്‍ ആദ്യമായി മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്നതിന് കേരള സര്‍ക്കാര്‍ മാര്‍ഗരേഖ പുറത്തിറക്കി. എല്ലാവിധ ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷവും ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള യാതൊരു സാധ്യതയുമില്ലെന്ന് ഉറപ്പുവരുത്തുകയാണ് മാര്‍ഗരേഖയിലൂടെ ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ഷൈലജ പറഞ്ഞു. മസ്തിഷ്‌ക മരണത്തെ സംബന്ധിച്ച് ജനങ്ങളുടെ ആശങ്കകളും സംശയങ്ങളും പരിഹരിക്കുന്നതിന് ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് ആരോഗ്യവകുപ്പ് മാര്‍ഗരേഖ പുറത്തിറക്കിയത്.

അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പ്രകാരമാണ് മാര്‍ഗരേഖ പുറത്തിറക്കിയിരിക്കുന്നത്. രാജ്യത്ത് ആദ്യമായി അവയവദാന മാര്‍ഗരേഖ പുറത്തിറക്കുന്ന സംസ്ഥാനമാണ് കേരളം. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളും ഇനി ഈ മാര്‍ഗരേഖ പാലിച്ച് മാത്രമേ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കാവൂ. മസ്തിഷക മരണം സ്ഥിരീകരിക്കുന്നതിന് മുമ്പുള്ള മുന്‍കരുതല്‍, തലച്ചോറിന്റെ പ്രതിഫലന പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തല്‍, ആപ്നിയോ ടെസ്റ്റ് എന്നീ മൂന്ന് ഘട്ടങ്ങളിലൂടെ മാത്രമേ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കാവൂ.

ഒരാള്‍ കോമയിലേക്ക് പോകുന്നത് എങ്ങനെയാണ്. കോമ അവസ്ഥ ഏതെല്ലാം ടെസ്റ്റുകളിലൂടെ തിരിച്ചറിയാം. കോമയിലായ വ്യക്തി വെന്റിലേറ്ററിലാണെങ്കില്‍ മാത്രമേ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കാവൂ തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് മാര്‍ഗരേഖയില്‍ ഉള്‍പ്പെടുന്നത്. അമിത രക്തസ്രാവത്തെ തുടര്‍ന്ന് മസ്തിഷ്‌ക കോശങ്ങള്‍ക്ക് സ്ഥിരമായ നാശം സംഭവിക്കുന്ന അവസ്ഥയാണ് മസ്തിഷ്‌കമരണം. മസ്തിഷ്‌കമരണം സംഭവിച്ച വ്യക്തി പിന്നീട് ജീവിതത്തിലേക്ക് തിരിച്ചു വരില്ല.

മസ്തിഷ്‌ക മരണം സംഭവിച്ച വ്യക്തി, നിയമപരമായും വൈദ്യശാസ്ത്രപരമായും മരണപ്പെട്ടയാളാണ്. ഇത് ശാസ്ത്രീയമായി എങ്ങനെ തെളിയിക്കുമെന്ന് മാര്‍ഗരേഖ വ്യക്തമാക്കുന്നു. നാല് ഡോക്ടര്‍മാരുടെ സംഘമായിരിക്കണം മസ്തിഷ്‌ക മരണം സ്ഥിരീകരിക്കേണ്ടത്. ഇതില്‍ ഒരാള്‍ സര്‍ക്കാര്‍ ഡോക്ടര്‍ ആയിരിക്കണം. ആറ് മണിക്കൂര്‍ ഇടവിട്ട് രണ്ട് ഘട്ടങ്ങളിലായി ആപ്നിയോ ടെസ്റ്റ് നടത്തിയാണ് മസ്തിഷ്‌ക മരണം സ്ഥിരീകരിക്കേണ്ടത്. സ്വന്തമായി ശ്വാസമെടുക്കുന്നതിന് കഴിവില്ലെന്ന് സ്ഥിരീകരിക്കുന്നതും ആപ്നിയോ ടെസ്റ്റ് വഴിയാണ്.

മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്ന നടപടി ഫോം പത്തില്‍ രേഖയാക്കി സൂക്ഷിക്കണം. മസ്തിഷ്‌ക മരണം സ്ഥിരീകരിച്ച നാല് ഡോക്ടര്‍മാരും ഈ ഫോമില്‍ ഒപ്പുവയ്ക്കണം. ഇത് മെഡിക്കല്‍ റെക്കോര്‍ഡിലും ഇ-മെഡിക്കല്‍ റെക്കോര്‍ഡിലും സൂക്ഷിക്കണം. രണ്ടാമത്തെ ആപ്നിയോ ടെസ്റ്റിന് ശേഷം മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയും ബന്ധുക്കളെ അറിയിക്കുകയും ചെയ്യണം, മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നു.