പ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ചാല്‍ മോദിക്ക് വാരണാസി വരെ നഷ്ടപ്പെടും: രാഹുല്‍ ഗാന്ധി

ബെംഗളൂരു: പ്രതിപക്ഷം ഒന്നിച്ചാല്‍ 2019 ലെ തിരഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെടുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സ്വന്തം മണ്ഡലമായ വാരണാസി പോലും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നഷ്ടപ്പെടുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടത്തുന്ന ‘ജനാശിര്‍വാദ യാത്ര’യില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രാദേശികവും വ്യക്തിപരവുമായ വ്യത്യസ്ത അഭിപ്രായങ്ങള്‍ക്ക് ഉപരിയായി വ്യത്യസ്ത കക്ഷികളുടെ സഖ്യമുണ്ടാക്കാനായാല്‍ ഇപ്പോഴത്തെ ഭരണം നിലംപൊത്തുമെന്ന് രാഹുല്‍ ഗാന്ധി വിശ്വാസം പ്രകടിപ്പിച്ചു. പ്രതിപക്ഷ കക്ഷികളുടെ സഖ്യം ഒരു പ്രത്യേക ഘട്ടമെത്തിയാല്‍ പിന്നെ ബിജെപി തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുക പോലും വേണ്ടെന്നും എസ്പിയും ബിഎസ്പിയും ബിജെപിക്ക് എതിരായി നിലയുറപ്പിച്ചാല്‍ വാരണാസി സീറ്റു പോലും മോദിക്ക് നഷ്ടപ്പെടും രാഹുല്‍ ഗാന്ധി പറഞ്ഞു. ‘വ്യത്യസ്ത രാഷ്ട്രീയ നിലപാടുകളുള്ള കക്ഷികളെയും നേതാക്കളെയും ഒന്നിച്ചു നിര്‍ത്താന്‍ കോണ്‍ഗ്രസിന് സാധിക്കും. ദുരഭിമാനമുള്ളവരോ ജനങ്ങളെ അടിച്ചമര്‍ത്തുന്നവരോ ജനങ്ങളുടെ ജീവിതത്തെ നശിപ്പിക്കുന്നവരോ അല്ല കോണ്‍ഗ്രസുകാര്‍. മോദിയും ആര്‍എസ്എസും ഇപ്പോള്‍ കൊണ്ടെത്തിച്ചിരിക്കുന്ന താറുമാറായ അവസ്ഥയില്‍നിന്ന് രാജ്യത്തെ എങ്ങനെ കരകയറ്റാം എന്നതാണ് മുന്നിലുള്ള സുപ്രധാനമായ പ്രശ്‌നമെന്നും’ രാഹുല്‍ പറഞ്ഞു. ഡിഎംകെ, തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍സിപി തുടങ്ങിയ വ്യത്യസ്ത കക്ഷികള്‍ ബിജിപിക്ക് എതിരായ നിലപാട് സ്വീകരിച്ചാല്‍ ബിജെപിക്ക് എവിടെയാണ് സീറ്റ് നേടാനാവുകയെന്നും ഉത്തര്‍പ്രദേശ്, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഉയര്‍ന്നുവരുന്ന പ്രതിപക്ഷ ഐക്യശ്രമങ്ങള്‍ ചൂണ്ടിക്കാട്ടി രാഹുല്‍ ചോദിച്ചു. രാജസ്ഥാന്‍, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, ഗുജറാത്ത്, ഹരിയാന, പഞ്ചാബ് എന്നിവടങ്ങളിലും ഇത്തരം സഖ്യങ്ങള്‍ സാധ്യമാണ്. കഴിഞ്ഞ കാലങ്ങളിലൊന്നും കാണാത്ത ഒരു രാഷ്ട്രീയ നീക്കമായിരിക്കും ഇനിയുണ്ടാവാന്‍ പോകുന്നതെന്നും രാഹുല്‍ പറഞ്ഞു.