ഇനി മുതൽ “കുടുംബയോഗ വാർഷികം ” പരിപാടികളിക്ക് പങ്കെടുക്കില്ലന്ന് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത

തിരുവല്ല:കുടുംബയോഗ വാര്‍ഷികങ്ങളില്‍ ഇനിമുതല്‍ പങ്കെടുക്കില്ലെന്ന് യാക്കോബായ സഭാ ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പ്രസ്താവിച്ചു.തന്റെ ഫേസ് ബുക്ക് പേജിലാണ് ഈ അഭിപ്രായം അദ്ദേഹം പങ്കുവച്ചിരിക്കുന്നത് .
ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രുപം
ഇന്ന് ഒരു തീരുമാനം കൂടി എടുക്കുന്നു: ഇനി മുതൽ “കുടുംബയോഗ വാർഷികം ” എന്ന പേരിൽ കേരളത്തിൽ മെയ്, ഡിസംബർ മാസങ്ങളിൽ നടക്കുന്ന പരിപാടികളിൽ പങ്കെടുക്കില്ല. കൃത്രിമമായി സൃഷ്ടിച്ചെടുത്ത “മേൽജാതി ” സ്വത്വവും പാരമ്പര്യവും ഊട്ടി ഉറപ്പിക്കുവാനുള്ള കലാപരിപടികളാണ് ഇവയിൽ ഒട്ടേറെയും. ഒന്നുകിൽ പകലോമറ്റം, അല്ലെങ്കിൽ കള്ളിയാങ്കൽ ഇങ്ങിനെ പോകും ഇവരുടെ എല്ലാവരുടെയും വേരുകൾ! അവിടെയെല്ലാം ഉണ്ടായിരുന്ന “ഇല്ലങ്ങളി”ലെ ബ്രാഹ്മണരെ തോമാഗ്ലീഹ ക്രിസ്ത്യാനികളാക്കിയവരാണ് ഈ കുടുംബങ്ങളുടെയെല്ലാം പൂർവ്വികർ പോലും! ഇത്തരം അബദ്ധങ്ങൾ എല്ലാം ചേർത്ത് കുടുംബ ചരിത്രം പുസ്തകവുമാക്കി വക്കും. അടിസ്ഥാന രഹിതവും സവർണ്ണ ജാതിബദ്ധവും പ്രതിലോമകരവുമായ ഈവിധ മിത്തുകൾ തകർക്കപ്പെടണം – വ്യക്തിപരമായ അടുപ്പങ്ങൾ കൊണ്ട് ഇത്തരം പല പരിപാടികളിലും പങ്കെടുക്കേണ്ടി വന്നിട്ടുണ്ട്: കുറ്റബോധമുണ്ട്. ഇനി ആവില്ല.

വാൽക്കഷണം:

താഴെ കണ്ട കുറെ അഭിപ്രായങ്ങൾ വായിച്ചപ്പോൾ കുറിക്കുന്നതാണ്. പലരും എന്നെ ” തിരുമേനി ” എന്ന് വിളിക്കുന്നതും ഒരു സവർണ്ണ നിർമ്മിത മിത്താണ്. സുഹൃത്തേ എന്നോ, പിതാവേ എന്നോ ഇനി ഔപചാരിമാകണമെങ്കിൽ “ബിഷപ്പ് ” എന്നോ ഒക്കെ വിളിക്കാമല്ലോ (ജാതിയെ ചെറുക്കാൻ ഏറ്റവും നല്ല ആയുധം ഇംഗ്ലീഷ് ഭാഷയെന്ന് ഒ.വി. വിജയൻ). നന്മൾ മാറണം – മാറ്റണം പലതും