പാര്‍ലമെന്റ് സ്തംഭനത്തിനെതിരെ ഏകദിന ഉപവാസവുമായി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: പാര്‍ലമെന്റ് സമ്മേളനം ബഹളത്തില്‍ അവസാനിച്ചതിനെതിരെ പ്രതിഷേധവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷ നീക്കങ്ങളില്‍ പ്രതിഷേധിച്ചു നരേന്ദ്ര മോദി ഡല്‍ഹിയില്‍ 12 ന് ഉപവാസമിരിക്കും. അന്നേദിവസം കര്‍ണാടകയില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷായും ഉപവാസ സമരം ചെയ്യും. ബിജെപി എംപിമാരും സമരത്തില്‍ പങ്കെടുക്കും. കേന്ദ്രസര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ രാജ്ഘട്ടില്‍ കോണ്‍ഗ്രസ് ഉപവാസം നടത്തിയതിനു ബദലാണു ബിജെപിയുടെ ഉപവാസം.

ഉപവാസമാണെങ്കിലും പ്രധാനമന്ത്രിയുടെ ദൈനംദിന ജോലികളില്‍ മുടക്കമുണ്ടാകില്ലെന്നാണു സൂചന. അവരവരുടെ മണ്ഡലങ്ങളില്‍ ഉപവസിക്കുന്ന ബിജെപി എംപിമാരെ വിഡിയോ കോണ്‍ഫറന്‍സ് വഴി മോദി അഭിസംബോധന ചെയ്യും. ഇരുസഭകളും തുടര്‍ച്ചയായി പരാജയപ്പെടുന്നതില്‍ പ്രതിഷേധിച്ചു സമ്മേളനകാലത്തെ 23 ദിവസത്തെ ശമ്പളവും അലവന്‍സുകളും വാങ്ങില്ലെന്ന് എന്‍ഡിഎ എംപിമാര്‍ നേരത്തേ അറിയിച്ചിരുന്നു. സഭകള്‍ മുടങ്ങാന്‍ കാരണം സര്‍ക്കാരിന്റെ ‘സ്‌പോണ്‍സേര്‍ഡ് പ്രതിഷേധം’ ആണെന്ന് ആരോപണമുണ്ട്.

ഈ ദശാബ്ദത്തില്‍ ഏറ്റവും കാര്യക്ഷമത കുറഞ്ഞ ബജറ്റ് സമ്മേളനമാണു സമാപിച്ചത്. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തില്‍ ലോക്‌സഭ പ്രവര്‍ത്തിച്ചത് ആകെ സമയത്തിന്റെ നാലു ശതമാനം. രാജ്യസഭയുടെ എട്ടു ശതമാനം സമയം ഫലപ്രദമായെന്നാണു കണക്ക്. സമ്മേളനത്തില്‍ മൊത്തം 250 മണിക്കൂര്‍ പാഴായി. ലോക്‌സഭയിലും രാജ്യസഭയിലുമായി ഇപ്പോള്‍ 784 അംഗങ്ങള്‍. ഇതു കണക്കാക്കുമ്പോള്‍ എംപിമാരുടെ സമയത്തില്‍ 1.96 ലക്ഷം മണിക്കൂര്‍ നഷ്ടം. പാര്‍ലമെന്റ് ഒരു മണിക്കൂര്‍ സമ്മേളിക്കാന്‍ ചെലവ് 1.56 കോടി രൂപ. 250 മണിക്കൂറില്‍ നഷ്ടം 390 കോടിരൂപ. ഇതിനിടെ, 96 ലക്ഷത്തോളം കോടി രൂപയുടെ ധനബില്ലും ധനവിനിയോഗ നിര്‍ദേശങ്ങളും ചര്‍ച്ചയില്ലാതെ പാസാക്കിയെടുത്തു.