കെ.എസ്.ആര്‍.ടി.സി ബസിന് കല്ലെറിഞ്ഞ കേസിലെ പ്രതി തൂങ്ങി മരിച്ചു

പാലക്കാട്: ചിറ്റൂരിന് സമീപം പള്ളത്തേരിയില്‍ പൊലീസ് ഭീഷണിയെ തുടര്‍ന്ന് ദലിത് യുവാവ് ആത്മഹത്യ ചെയ്തതായി പരാതി. പള്ളത്തേരി സ്വദേശി സന്തോഷാണ് തൂങ്ങി മരിച്ചത്.

കെ.എസ്. ആര്‍.ടി.സി ബസിന് കല്ലെറിഞ്ഞകേസില്‍ സന്തോഷ് പ്രതിയായിരുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാതെ നഷ്ടപരിഹാരമായി 60,000 രൂപ നല്‍കിയാല്‍ മതിയെന്ന ധാരണയില്‍ ഒത്തുതീര്‍പ്പായിരുന്നു. നാലു പ്രതികളും 15000 രൂപ വീതം നല്‍കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ പണം നല്‍കേണ്ട നിശ്ചിത തീയതി കഴിഞ്ഞിട്ടും സന്തോഷിന് പണം അടക്കാന്‍ കഴിഞ്ഞിരുന്നില്ല. പാലക്കാട് കസബ സ്റ്റേഷന്‍ എസ്‌ഐ പണം അടയ്ക്കാന്‍ ആവശ്യപ്പെട്ട് നിരന്തരം ഭീഷണി മുഴക്കിയിരുന്നതായി കുടുംബാംഗങ്ങള്‍ ആരോപിച്ചു.

ചൊവ്വാഴ്ച ഉച്ചയ്ക്ക് എസ് ഐ സന്തോഷിനെ വിളിക്കുകയും സ്‌റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. പണം അടച്ചില്ലെങ്കില്‍ ജോലി സ്ഥലത്തെത്തി അറസ്റ്റ് ചെയ്യുമെന്നും ശാരീരിക പീഡനം ഏല്‍ക്കേണ്ടിവരുമെന്നും എസ്‌ഐ ഭീഷണിപ്പെടുത്തിയെന്നും പൊലീസിന്റെ മാനസിക പീഡനത്തെ തുടര്‍ന്നാണ് സന്തോഷ് ആത്മഹത്യ ചെയ്തതെന്നും ബന്ധുക്കള്‍ ആരോപിച്ചു.