സുപ്രീംകോടതിയുടെ പരമാധികാരം ചീഫ് ജസ്റ്റിസിന് തന്നെയെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: സുപ്രീംകോടതിയുടെ പരമാധികാരം ചീഫ് ജസ്റ്റിസിന് തന്നെയെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് സുപ്രധാന വിധി. കേസുകള്‍ വിഭജിച്ച് നല്‍കുന്നതിനും, ബെഞ്ചുകള്‍ ഏതൊക്കെ കേസുകള്‍ പരിഗണിക്കണമെന്ന കാര്യത്തിലും അന്തിമ തീരുമാനം ചീഫ് ജസ്റ്റിസിന്റേതാണ് മൂന്നംഗ ബെഞ്ച് വിധിച്ചു.

സുപ്രധാന കേസുകളില്‍ ചീഫ് ജസ്റ്റിസ് ഉള്‍പ്പടെ മൂന്ന് ജഡ്ജിമാര്‍ ഒന്നിച്ചിരുന്ന തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി തള്ളിയാണ് സുപ്രധാന വിധി കോടതി പുറപ്പെടുവിച്ചത്. ഉന്നത കോടതികളുടെ ചുമതല ചീഫ് ജസ്റ്റിസിനെയാണ് ഭരണഘടന ഏല്‍പ്പിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസാണ് ഉന്നത കോടതികളുടെ തലവന്‍. കോടതി നടപടികള്‍ സുഗമമായി നടത്താന്‍ നിയോഗിക്കപ്പെട്ടയാളാണ് ചീഫ് ജസ്റ്റിസെന്നും ലക്‌നൗ സ്വദേശഇ  അശോക് പാണ്ഡെയുടെ ഹര്‍ജി തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കി. ജനുവരിയിൽ സുപ്രീംകോടതിയിലെ മുതിർന്ന ജഡ്ജിമാർ ചീഫ് ജസ്റ്റിസിനെതിരെ വാർത്താസമ്മേളനം നടത്തിയ  പശ്ചാത്തലത്തിലായിരുന്നു അശോക് പാണ്ഡെ ഹര്‍ജി സമർപ്പിച്ചത്. സുപ്രധാന കേസുകളിൽ ചീഫ് ജസ്റ്റിസ് ഉൾപ്പടെയുള്ള  ജഡ്ജിമാർ ഒന്നിച്ചിരുന്ന് തീരുമാനമെടുക്കണമെന്നായിരുന്നു അശോക് പാണ്ഡെ ആവശ്യപ്പെട്ടത്.

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ ഇംപീച്ച്‌മെന്റ് നടപടിക്ക് അടുത്തിടെ കോണ്‍ഗ്രസ് നീക്കം നടത്തിയിരുന്നു. എന്നാല്‍ പാര്‍ലമെന്റില്‍ ഇംപീച്ച്‌മെന്റ് പ്രമേയം യോജിപ്പോടെ അവതരിപ്പിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നില്ല.

ജസ്റ്റിസ് ജെ.ചെലമേശ്വറിന്റെ നേതൃത്വത്തില്‍ മുതിര്‍ന്ന ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിന്റെ പ്രവര്‍ത്തനത്തെ ചോദ്യം ചെയ്ത് അടുത്തിടെ പരസ്യമായി രംഗത്തെത്തിയിരുന്നു. ഈ വിവാദങ്ങള്‍ക്ക് ശേഷം പ്രശ്‌ന പരിഹാരത്തിന് ചീഫ് ജസ്റ്റിസ് തന്നെ ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. എന്നാല്‍ ചര്‍ച്ചകള്‍ നടന്നെങ്കിലും വിഷയത്തില്‍ തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിധിയിലൂടെ പ്രഖ്യാപിച്ചിരിക്കുകയാണ്