ഗോപിനാഥന്‍ പിള്ളയുടെ മരണത്തിലെ ദൂരുഹത: പ്രത്യേക സംഘം അന്വേഷണം തുടങ്ങി

ആലപ്പുഴ: ഗുജറാത്തില്‍ വ്യാജ ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ട പ്രാണേഷ് കുമാറിന്റെ പിതാവ് ഗോപിനാഥ പിള്ളയുടെ മരണത്തിലെ ദുരൂഹത നീക്കാന്‍ പ്രത്യേക സംഘം അന്വേഷണം തുടങ്ങി. ആശുപത്രിയിലേക്ക് പോകുന്നവഴി ഗോപിനാഥപിള്ള അപകടത്തില്‍ മരിക്കുകയായിരുന്നു. പക്ഷേ വ്യാജ ഏറ്റുമുട്ടല്‍ കേസിലെ മുഖ്യ സാക്ഷിയായ ഗോപിനാഥ പിള്ളയുടെ അപകട മരണത്തില്‍ പല ഭാഗത്തുനിന്നും സംശയം ഉയര്‍ന്നിരുന്നു. ഇതോടെയാണ് പൊലീസ് ഉന്നതതല അന്വേഷണം നടത്താന്‍ തീരുമാനിച്ചത്.

കഴിഞ്ഞ 11നു ദേശീയപാതയില്‍ വയലാറില്‍ വാഹനാപടത്തില്‍ പരുക്കേറ്റ ഗോപിനാഥന്‍ പിള്ള കൊച്ചിയില്‍ ചികിത്സയിലിരിക്കെയാണു വെള്ളിയാഴ്ചയാണു മരിച്ചത്. ഗോപിനാഥപിള്ള സഞ്ചരിച്ച കാറിനുപിന്നില്‍ ലോറിവന്നിടിക്കുകയും തുടര്‍ന്ന് തെന്നിമാറിയ കാറില്‍ എതിര്‍ ദിശയില്‍ എത്തിയ മറ്റൊരുലോറി ഇടിക്കുകയുമായിരുന്നു. ഗോപിനാഥപിള്ളയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

മരണത്തില്‍ ദുരൂഹതയില്ലെന്നു ബന്ധുക്കള്‍ പറഞ്ഞെങ്കിലും ഗോപിനാഥന്‍ പിള്ളയുടെ അഹമ്മദാബാദിലെ അഭിഭാഷകന്‍ സംഭവം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. അപകട ശേഷം നിര്‍ത്താതെ പോയ ലോറി ചാലക്കുടിയില്‍ നിന്നു പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അപകട ശേഷം വാഹനങ്ങള്‍ നിര്‍ത്താതെ പോയത് സംശയത്തിന് ഇടം നല്‍കിയിരുന്നു. ഒപ്പമുണ്ടായിരുന്ന സഹോദരന്‍ മാധവന്‍പിള്ള പരുക്കേല്‍ക്കാതെ രക്ഷപെട്ടു.

ഗോപിനാഥപിള്ളയുടെ ആദ്യഭാര്യയിലെ മകനാണ് പ്രാണേഷ് കുമാര്‍. അഹമ്മദാബാദ് വിമാനത്താവളത്തിനു സമീപം 2004 ജൂണ്‍ 15നു പുലര്‍ച്ചെ നാലിനാണ് പ്രാണേഷ്, ഇസ്രത്, അംജദ് അലി, ജിസാന്‍ ജോഹര്‍ അബ്ദുല്‍ ഗനി എന്നിവര്‍ കൊല്ലപ്പെട്ടത്. ഇവരെ പൊലീസ് ആസൂത്രിതമായി വധിക്കുകയായിരുന്നുവെന്നാണു മെട്രോപ്പൊളിറ്റന്‍ മജിസ്‌ട്രേട്ട് എസ് പി തമാംഗിന്റെ റിപ്പോര്‍ട്ടിലുള്ളത്. നാലുപേര്‍ക്കും ലഷ്‌കറുമായി ബന്ധമില്ലെന്നും മജിസ്‌ട്രേട്ട് വ്യക്തമാക്കിയിരുന്നു. പ്രാണേഷിന്റെ മരണത്തില്‍ നിയമപോരാട്ടത്തിലായിരുന്നു ഗോപിനാഥപിള്ള. ഇസ്രത് ജഹാന്‍ കേസിലും ഗോപിനാഥപിള്ള വാദിയായിരുന്നു. 2004 ലാണ് പ്രാണേഷ് കുമാര്‍ , ഇസ്രത് ജഹാന്‍ , അംജദ് അലി , ജിഷന്‍ ജോഹര്‍ എന്നിവരെ നരേന്ദ്ര മോദിയെ വധിക്കാനെത്തിയ ലഷ്‌കര്‍ ഇ തോയ്ബ തീവ്രവാദികളെന്ന് ആരോപിച്ച് ഗുജറാത്ത് പൊലീസ് കൊലപ്പെടുത്തിയത്. സംഭവം വ്യാജ ഏറ്റുമുട്ടലാണെന്ന് സിബിഐ കണ്ടെത്തിയിരുന്നു