നല്ല ദിനങ്ങള്‍ വരാന്‍ പോകുന്നു; ആസാറാം ബാപ്പുവിന്റെ ശബ്ദ രേഖ ചര്‍ച്ചയാകുന്നു

ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നതിനിടയില്‍ നല്ല ദിനങ്ങള്‍ വരാന്‍ പോകുന്നുവെന്ന ആസാറാം ബാപ്പുവിന്റെ ശബ്ദ രേഖ ചര്‍ച്ചയാകുന്നു. ജയിലില്‍ നിന്നുള്ള ടെലിഫോണ്‍ സംഭാഷണത്തിലാണ് ആസാറാം ഇക്കാര്യം പറയുന്നത്. മരണം വരെയാണ് ഇയാളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരിക്കുന്നത്.

ആസാറാം ജയിലില്‍ നിന്ന് വിളിച്ച 15 മിനിറ്റ് നീണ്ട സംഭാഷണത്തിന്റെ റെക്കോഡിങ്ങാണിതെന്ന കാര്യം ജോധ്പുര്‍ സെന്‍ട്രല്‍ ജയില്‍ ഡിഐജി വിക്രം സിങ് സ്ഥിരീകരിച്ചു. ജയില്‍ അധികൃതരുടെ അനുവാദപ്രകാരമായിരുന്നു ആസാറാം ഫോണ്‍ സംഭാഷണം നടത്തിയത്.

‘തടവുകാര്‍ക്ക് മാസത്തില്‍ ഒരിക്കല്‍ 80 മിനിറ്റ് ഫോണ്‍ വിളിക്കാന്‍ അനുവാദമുണ്ട്. വെള്ളിയാഴ്ച 6.30ന് സബര്‍മതി ആശ്രമത്തിലെ സാദക്കിനോടാണ് അദ്ദേഹം സംസാരിച്ചത്. ഈ സംഭാഷണം അവര്‍ റെക്കോഡ് ചെയ്ത് പ്രചരിപ്പിച്ചതാവാം’ ഡിഐജി വ്യക്തമാക്കി.