കോവളത്ത് കൊല്ലപ്പെട്ട വിദേശവനിത ലിഗയെ കണ്ടല്‍ക്കാട്ടിലേക്ക് കൊണ്ടുപോയ ആളെ പൊലീസ് തിരിച്ചറിഞ്ഞു. ബോട്ട് യാത്രയുടെ പേര് പറഞ്ഞാണ് ലിഗയെ കൊണ്ടുപോയത്. കസ്റ്റഡിയിലുള്ളവരില്‍ ഒരാള്‍ ഇക്കാര്യം സമ്മതിച്ചുവെന്നും പൊലീസ് പറഞ്ഞു.
പൊലീസ് സംശയിക്കുന്നവരെല്ലാം നാട്ടുകാരാണ്. ആന്തരികാവയവങ്ങളുടെ പരിശോധന കഴിഞ്ഞ ശേഷമേ അറസ്റ്റ് നടപടികളിലേക്ക് പൊലീസ് നീങ്ങു.
ലിഗ കേസില്‍ കസ്റ്റഡിയിലുള്ളവരുടെ മൊഴി ഇന്നലെ പുറത്ത് വന്നിരുന്നു. ലിഗ കടല്‍ത്തീരത്ത് നടന്നുവരുന്നത് കണ്ടു. സിഗരറ്റ് ചോദിച്ചെങ്കിലും നല്‍കിയില്ല. ലൈംഗിക ബന്ധത്തിന് ആവശ്യപ്പെട്ടെങ്കിലും ലിഗ അവഗണിച്ചെന്നുമാണ് കസ്റ്റഡിയിലായ ഉദയന്‍, ഉമേഷ് എന്നിവര്‍ മൊഴി നല്‍കിയത്.
ലിഗയെ കണ്ടല്‍ക്കാട്ടില്‍ എത്തിച്ചതും ഉപദ്രവിച്ചതും കസ്റ്റഡിയിലുള്ളവര്‍ ആണെന്ന് പൊലീസ് പറയുന്നു. ലിഗ കൊല്ലപ്പെട്ടത് കാണാതായ മാര്‍ച്ച് 14 രാത്രിയാണെന്ന് പൊലീസ് പറയുന്നു. രാസപരിശോധനാ ഫലം വന്നതിന് ശേഷമാണ് ഉദയന്‍, സുമേഷ് എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവരെ കഴിഞ്ഞ രണ്ട് ദിവസമായി പൊലീസ് ചോദ്യം ചെയ്യുകയാണ്.
ലിഗയുടെ മരണം കൊലപാതകമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. കഴുത്തിലെ തരുണാസ്ഥികളില്‍ പൊട്ടലുണ്ടെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കഴുത്ത് ഞെരിച്ചതിന്റെ അടയാളങ്ങളാണ് കണ്ടെത്തിയത്. ബലപ്രയോഗത്തിനിടെയാണ് മരണം. തൂങ്ങിയുള്ള മരണമാണെങ്കില്‍ താടിയെല്ലിന് ഉള്‍പ്പെടെ പരിക്കുണ്ടാകാന്‍ ഇടയുണ്ട്. ഇതുണ്ടായിട്ടില്ല എന്നാണ് ആദ്യ നിഗമനം.
ലിഗ സറോമോനയെ(33) കഴിഞ്ഞ മാസം 14നാണ് കോവളത്തുനിന്ന് കാണാതായത്. വിഷാദരോഗത്തിനുള്ള ചികില്‍സയ്ക്കുവേണ്ടി സഹോദരി ഇലീസിനൊപ്പം ഫെബ്രുവരി 21നാണു കേരളത്തിലെത്തിയത്. തിരുവനന്തപുരം പോത്തന്‍കോടുള്ള ആയുര്‍വേദ കേന്ദ്രത്തില്‍ വിഷാദ രോഗത്തിനുള്ള ചികിത്സയായിരുന്നു ലക്ഷ്യം. ഇതിനിടെ മാര്‍ച്ച് 14ന് സഹോദരിയോടു പറയാതെ ലിഗ കോവളത്തേക്ക് പുറപ്പെട്ടു. അവിടെ വച്ച് കാണാതായി. ഏറെ തിരച്ചിലുകള്‍ക്കൊടുവില്‍ ലിഗയെ തിരുവല്ലത്തെ കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.