ബിജെപിയെ വിമര്‍ശിച്ചതിനാല്‍ ബോളിവുഡില്‍ അവസരങ്ങള്‍ നഷ്ടമായി: പ്രകാശ് രാജ്

ചെന്നൈ: ബിജെപിയെ വിമര്‍ശിക്കുന്നത് കൊണ്ട് ബോളിവുഡില്‍ അവസരം ലഭിക്കുന്നില്ലെന്ന് നടന്‍ പ്രകാശ് രാജ്. അവസാനമായി ബോളിവുഡില്‍ നിന്നും ഒരു ഓഫര്‍ ലഭിച്ചത് ഒക്ടോബറിലായിരുന്നു. പിന്നീട് ബോളിവുഡില്‍ നിന്നും അവസരം വന്നില്ല. അതേസമയം ദക്ഷിണേന്ത്യയില്‍ നിന്നും സ്ഥിരമായി ഓഫറുകള്‍ വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എല്ലാവരും എന്തു കൊണ്ടാണ് അമിത് ഷായെ പേടിക്കുന്നതെന്ന് മനസിലാക്കാന്‍ സാധിക്കുന്നില്ലെന്നും രാജ്യത്തിന് ഒരു നേതാവ് എന്ന നിലയില്‍ അമിത് ഷാ എന്തു സംഭാവന നല്‍കിയിട്ടുണ്ടെന്നും എന്തു പുരോഗമനാശയമാണ് അമിത് ഷാ മുന്നോട്ട് വയ്ക്കുന്നതെന്നും അദ്ദേഹം ചോദിക്കുന്നു.

നാലു വര്‍ഷമായിട്ടും മോദി യാതൊരു വിധ വാഗ്ദാനങ്ങളും പാലിച്ചിട്ടില്ല. എതിര്‍ സ്വരങ്ങള്‍ വരുമ്പോള്‍ അവരെ ഹിന്ദു വിരുദ്ധരായി മുദ്രകുത്തുകയും ചെയ്യുന്നു. ചില ചോദ്യങ്ങള്‍ ഗൗരി ലങ്കേഷ് ചോദിച്ചിരുന്നു. ഈ പോരാട്ടത്തില്‍ അവര്‍ തനിച്ചാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഗൗരി ലങ്കേഷ് കൊലപ്പെട്ട ശേഷമാണ് പ്രകാശ് രാജ് ബിജെപിക്കെതിരെ പ്രതികരിക്കാന്‍ തുടങ്ങിയത്.