ബിഡിജെഎസിന്റെ ആവശ്യങ്ങള്‍ പരിഗണിക്കാത്തത് സമയക്കുറവ് മൂലമെന്ന് കുമ്മനം

തിരുവനന്തപുരം: ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ സമയക്കുറവ് മൂലമാണ് ബി.ഡി.ജെ.എസിന് സ്ഥാനമാനങ്ങള്‍ നല്‍കുന്നതില്‍ കാലതാമസം നേരിടുന്നതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

അവരുടെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതില്‍ സംസ്ഥാന നേതൃത്വം യാതൊരു ഉപേക്ഷയും വിചാരിച്ചിട്ടില്ല. എല്ലാ നടപടികളും ഇക്കാര്യത്തില്‍ സ്വീകരിച്ചിട്ടുണ്ട്. കേന്ദ്ര നേതൃത്വത്തിന് ബി.ഡി.ജെ.എസിനോട് യാതൊരു വിയോജിപ്പുമില്ല. ചില ഘടകങ്ങള്‍ കൊണ്ട് മാത്രമാണ് അവരുടെ ആവശ്യം അംഗീകരിക്കുന്നത് വൈകുന്നത്.

ബി.ഡി.ജെ.എസ് എന്‍.ഡി.എയുടെ അവിഭാജ്യ ഘടകമാണ്. അവര്‍ മുന്നണിയില്‍നിന്ന് വിട്ട് നില്‍ക്കുന്നു എന്നുപോലും ബി.ജെ.പിക്ക് അഭിപ്രായമില്ല. അവരുടെ എല്ലാ വോട്ടുകളും എന്‍ഡിഎയ്ക്ക് തന്നെ ലഭിക്കുമെന്നും കുമ്മനം പറഞ്ഞു.

എന്‍ഡിഎയില്‍ ബിഡിജെഎസിന് പരിഗണന കിട്ടിയില്ലെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിരുന്നു. എല്‍ഡിഎഫും യുഡിഎഫും ഘടകക്ഷികള്‍ക്ക് പരിഗണന നല്‍കുന്നു. ബിഡിജെഎസിന്റെ ആവശ്യങ്ങള്‍ വാങ്ങിത്തരുന്നതില്‍ ബിജെപി കേരളഘടകം പരാജയപ്പെട്ടു. കാസര്‍ക്കോട്ടെ കേന്ദ്രസര്‍വ്വകലാശാലയ്ക്ക് ശ്രീനാരായണ ഗുരുവിന്റെ പേര് നല്‍കാത്തതില്‍ എസ്എന്‍ഡിപിക്കും വിഷമമുണ്ട്. ഒരു നിമിഷം വിചാരിച്ചാല്‍ നടക്കാവുന്നതേയുള്ളൂ ഇത്. എന്നാല്‍ കേരളത്തിലെ ബിജെപി ഘടകത്തിന് ഇക്കാര്യത്തില്‍ താല്‍പര്യമില്ല. ബിഡിജെഎസിന് എന്‍ഡിഎയില്‍ നേരിടേണ്ടി വന്നത് അവഗണന മാത്രം. ബിഡിജെഎസ് നടത്തുന്നത് സമ്മര്‍ദ്ദ തന്ത്രം തന്നെയെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു

അതേസമയം, ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പില്‍ ബിഡിജെഎസ് പിന്‍മാറിയാല്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയുടെ വോട്ടുകുറയുമെന്നു വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടിരുന്നു. ഇനി പരിഹാരശ്രമങ്ങളുണ്ടായാലും ഇപ്പോഴുള്ള മുറിവുണങ്ങില്ല. ചെങ്ങന്നൂരില്‍ നിലവില്‍ സജി ചെറിയാനാണ് മുന്‍തൂക്കമുള്ളതെന്ന് പറഞ്ഞ വെള്ളാപ്പള്ളി ശ്രീധരന്‍പ്പിള്ള മൂന്നാം സ്ഥാനത്താണെന്നും പറഞ്ഞിരുന്നു.