ബിഡിജെഎസ് എന്‍ഡിഎയെ പിന്തുണയ്ക്കുമെന്ന് വി മുരളീധരന്‍

ബിഡിജെഎസ് എന്‍ഡിഎയെ പിന്തുണയ്ക്കുമെന്ന് വി മുരളീധരന്‍. വെള്ളാപ്പള്ളിക്ക് മറുപടി നല്‍കുന്നില്ലെന്നും വി മുരളീധരന്‍ പറഞ്ഞു. ചെങ്ങന്നൂരില്‍ ആര് മുന്നിലെന്ന് പറയാനാകില്ല. പ്രശ്‌ന പരിഹാരത്തിന് ശ്രമം തുടരുന്നുവെന്നും വി മുരളീധരന്‍ വ്യക്തമാക്കി.

എന്‍ഡിഎയില്‍ ബിഡിജെഎസിന് പരിഗണന കിട്ടിയില്ലെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിരുന്നു. എല്‍ഡിഎഫും യുഡിഎഫും ഘടകക്ഷികള്‍ക്ക് പരിഗണന നല്‍കുന്നു. ബിഡിജെഎസിന്റെ ആവശ്യങ്ങള്‍ വാങ്ങിത്തരുന്നതില്‍ ബിജെപി കേരളഘടകം പരാജയപ്പെട്ടു. കാസര്‍ക്കോട്ടെ കേന്ദ്രസര്‍വ്വകലാശാലയ്ക്ക് ശ്രീനാരായണ ഗുരുവിന്റെ പേര് നല്‍കാത്തതില്‍ എസ്എന്‍ഡിപിക്കും വിഷമമുണ്ട്. ഒരു നിമിഷം വിചാരിച്ചാല്‍ നടക്കാവുന്നതേയുള്ളൂ ഇത്. എന്നാല്‍ കേരളത്തിലെ ബിജെപി ഘടകത്തിന് ഇക്കാര്യത്തില്‍ താല്‍പര്യമില്ല. ബിഡിജെഎസിന് എന്‍ഡിഎയില്‍ നേരിടേണ്ടി വന്നത് അവഗണന മാത്രം. ബിഡിജെഎസ് നടത്തുന്നത് സമ്മര്‍ദ്ദ തന്ത്രം തന്നെയെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു

അതേസമയം, ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പില്‍ ബിഡിജെഎസ് പിന്‍മാറിയാല്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയുടെ വോട്ടുകുറയുമെന്നു വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടിരുന്നു. ഇനി പരിഹാരശ്രമങ്ങളുണ്ടായാലും ഇപ്പോഴുള്ള മുറിവുണങ്ങില്ല. ചെങ്ങന്നൂരില്‍ നിലവില്‍ സജി ചെറിയാനാണ് മുന്‍തൂക്കമുള്ളതെന്ന് പറഞ്ഞ വെള്ളാപ്പള്ളി ശ്രീധരന്‍പ്പിള്ള മൂന്നാം സ്ഥാനത്താണെന്നും പറഞ്ഞിരുന്നു.