എ .ആർ .റഹ്‌മാന്റെ ഷോ ;26 ഏക്കര്‍ പാട ശേഖരം സംഗീതനിശയുടെ മറവില്‍ മണ്ണിട്ട് നികത്തുന്നു

ജോളി ജോളി
പാടം മണ്ണിട്ട് നികത്താൻ കഴിയാതെ വിഷമിക്കുന്ന വ്യക്തിയാണോ നിങ്ങൾ.എങ്കിൽ വിഷമിക്കണ്ടാ.എ .ആർ .റഹ്‌മാന്റെയോ സണ്ണി ലിയോണിന്റെയോ ഒരു പരിപാടി പ്രസ്തുത പാടത്ത് സംഘടിപ്പിച്ചാൽ മതി…
ഏത് പാടവും താനേ നികന്നോളും…. !

ഇരുബനത്ത് 26 ഏക്കര്‍ പാട ശേഖരം സംഗീതനിശയുടെ മറവില്‍ മണ്ണിട്ട് നികത്തുന്നതായും പുറബോക്ക് കൈയേറുന്നതായും പരാതിപ്പെട്ടിട്ട് ആഴ്ച ഒന്ന് കഴിഞ്ഞു.ചോറ്റാനിക്കര സ്വദേശിയാണ് ഇതു സംബന്ധിച്ച്‌ അന്വേഷണം ആവശ്യപ്പെട്ട് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
മെയ് 12 ന് വൈകിട്ട് ഈ സ്ഥലത്താണ് ഒരു പ്രമുഖ ചാനലിന്റെ നേതൃത്വത്തില്‍ എ.ആര്‍. റഹ് മാന്‍ സംഗീത നിശ സംഘടിപ്പിച്ചിട്ടുള്ളത്.

ഈ സംഗീത നിശയുടെ മറവില്‍ കണയന്നൂര്‍ താലൂക്ക് തിരുവാങ്കുളം വില്ലേജിലെ 184/34, 184/21,184/22, 184/23, 184/24, 184/25, 184/31, 185/1, 185/2, 185/3,185/4,185/5, 185/17 തുടങ്ങിയ റീ സര്‍വ്വേ നബറുകളിലുള്ള സ്ഥലമാണ് തകൃതയായി നികത്തിക്കൊണ്ടിരിക്കുന്നത്.എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ ഭൂമി.

ഏറെക്കാലമായി നികത്തല്‍ വിവാദത്തിലും കേസിലും ഉള്‍പ്പെട്ട ഭൂമിയാണിത്.പാടശേഖരം നികത്തുന്നതോടൊപ്പം പുറബോക്ക് കൈയേറ്റം നടക്കുന്നതായും, ആറ് മീറ്റര്‍ വീതിയില്‍ ഒരു കിലോമീറ്ററോളം തോട് ഇല്ലാതാക്കിയതായും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്…

ജെസിബി, ട്രാക്ടര്‍ തുടങ്ങിയ യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് നികത്തല്‍.
കൃഷി ഭൂമി കൃഷിയാവശ്യത്തിനല്ലാതെ നികത്താന്‍ പാടില്ലെന്ന നിയമം നിലനില്‍ക്കെയാണ് ഇതെല്ലാം കാറ്റില്‍പ്പറത്തി ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെ പാടശേഖരം നികത്തുന്നത്.
പാടശേഖരം നികത്തി കരഭൂമിയാക്കുകയെന്നതാണ് ഗൂഢലക്ഷ്യം എന്ന് പകൽപ്പോലെ വ്യക്തം.സാധാരണക്കാരന് വീട് വയ്ക്കാന്‍ പോലും കൃഷി ഭൂമിയില്‍ അനുവാദം ലഭിക്കുന്നതിന് നിരവധി കടമ്ബകള്‍ താണ്ടണമെന്നിരിക്കെ ഭൂമി നികത്തല്‍ ശ്രദ്ധയില്‍ പെടാതിരിക്കാനാണ് സംഗീതനിശയെ മറയാക്കിയത്.

പാടശേഖരം നികത്തുന്നത് പരിസ്ഥിതിക്ക് കനത്ത ആഘാതം സൃഷ്ടിക്കും. നികത്തല്‍ പ്രദേശത്തെ കുടിവെള്ള ലഭ്യതയെ തകരാറിലാക്കും.
26 ഏക്കറോളം വരുന്ന വലിയ പ്രദേശം പട്ടാപ്പകല്‍ മണ്ണിട്ടു നികത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടും മൗനവ്രതം തുടരുന്ന പരിസ്ഥിതിപ്രവര്‍ത്തകരുടെ നിലപാടിലും ദുരൂഹതയുണ്ട്.

അതിനാല്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെട്ട് പാടശേഖരം നികത്തുന്നത് നിര്‍ത്തിവയ്പ്പിക്കണമെന്നും നികത്തിയ ഭൂമി പൂര്‍വ്വ സ്ഥിതിയിലാക്കണെമെന്നും കര്‍ശന ശിക്ഷാനടപടികള്‍ സ്വീക രിക്കണെമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ മാസം 2 നാണ് ചോറ്റാനിക്കര സ്വദേശി ഇത് സംബന്ധിച്ച പരാതി മുഖ്യമന്ത്രി, റവന്യൂ മന്ത്രി, കൃഷി മന്ത്രി, ചീഫ് സെക്രട്ടറി, വിജിലന്‍സ് ഡയറകടര്‍, ജില്ലാ കലക്ടര്‍ എന്നിവര്‍ക്കു രേഖാമൂലം നല്‍കിയത്. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇതുവരെ നടപടികള്‍ ഒന്നും സ്വീകരിച്ചിട്ടില്ല.